
ദില്ലി: ഉപരാഷ്ട്രപതിയുടെ രാജി സർക്കാരിന്‍റേയും ധൻ കറിന്‍റേയും കാര്യമെന്ന് മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. ഈ വിഷയത്തില്‍ ഇടപെടാനില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. ഉപരാഷ്ട്രപതിയുടെ വിടവാങ്ങൽ പ്രസംഗം ഉണ്ടായേക്കില്ലെന്നാണ് സുചന.അതേ സമയം ഉപരാഷ്ട്രപതിയുടെ രാജിയിൽ സർക്കാർ മൗനം തുടരുകയാണ്. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻറ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ചൊടിപ്പിച്ചിരുന്നു
അപ്രതീക്ഷിതമായി ഇന്നലെ രാത്രി ഒൻപതരയ്ക്കാണ് സാമൂഹ്യമാധമത്തിലൂടെ ജഗ്ദീപ് ധൻകർ രാജി വച്ചവിവരം അറിയിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത്. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജഗ്ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റംഗങ്ങൾക്കും നന്ദി പറഞ്ഞു.
ഏറെ നാളായി ജഗ്ദീപ് ധൻകറിനെ അസുഖങ്ങൾ അലട്ടിയിരുന്നു. മാർച്ച് ആദ്യവാരം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈയിടെ പൊതു പരിപാടിയിൽ പങ്കെടുക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. വിവാദങ്ങൾ കൊണ്ട് എന്നും വാർത്തകളിൽ ഇടം നേടിയ ജഗ്ദീപ് ധൻകർ പശ്ചിമബംഗാൾ ഗവർണറായിരിക്കെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്. പദവിയിൽ രണ്ടുവർഷം ബാക്കി നിൽക്കേയാണ് അപ്രതീക്ഷിത രാജി. ഉപരാഷ്ട്രപതിയിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് നേരത്തെ പ്രതിപക്ഷം നൽകിയ നോട്ടീസ് രാജ്യസഭാ ഉപാധ്യക്ഷൻ തള്ളിക്കളഞ്ഞിരുന്നു. ഇന്നും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ അടക്കം ജഗദീപ് ധൻകർ സഭയിൽ ഇരുന്ന് നിയന്ത്രിച്ചിരുന്നു.