ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വക്കീൽ വേഷത്തിൽ സുപ്രീം കോടതിയിലെത്തി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കൽ നടപടിക്കെതിരെ വാദിച്ചു. ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും പിന്നിൽ കേന്ദ്രസർക്കാരാണെന്നും ആരോപിച്ചു.
ദില്ലി : ചരിത്രം സൃഷ്ടിച്ച് പശ്ചിമ ബംബാൾ മുഖ്യമന്ത്രി മമത ബാനർജി. വക്കീൽ കുപ്പായമണിഞ്ഞ് മമതാ ബാനർജി സുപ്രീം കോടതിയിലെത്തി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികളെ ചോദ്യം ചെയ്ത് വാദങ്ങൾ അവതരിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലായിരുന്നു മമത തന്റെ വാദങ്ങൾ അവതരിപ്പിച്ചത്. കേസ് സംസാരിക്കാൻ അഞ്ച് മിനിറ്റ് സമയം ചോദിച്ച മമതയ്ക്ക്, ചീഫ് ജസ്റ്റിസ് 15 മിനിറ്റ് അനുവദിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കോടതിയിൽ മമത ഉന്നയിച്ചത്. നീതി അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ കരയുകയാണെന്നും ബംഗാളിലെ ജനങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും മമത കോടതിയിൽ പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയിൽ ആറ് കത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചത്. എന്നാൽ ഒന്നിൽ പോലും മറുപടിയുണ്ടായില്ലെന്ന് മമത ചൂണ്ടിക്കാട്ട
2026-ലെ പട്ടികയ്ക്ക് പകരം 2005-ലെ വോട്ടർ പട്ടിക വിവരങ്ങൾ അടിസ്ഥാനമാക്കി വേണം വരുന്ന ബംഗാൾ തിരഞ്ഞെടുപ്പ് നടത്താനെന്ന് മമത ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് വോട്ടർമാർ പട്ടികയ്ക്ക് പുറത്താണ്. ബിജെപിക്ക് എതിരെ വോട്ട് ചെയ്യുന്ന ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇത് കേന്ദ്ര ഭരണകക്ഷിയുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ നടത്തിയതാണെന്നുമാണ് മമതയുടെ ആരോപണം.
രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട നടപടികൾ മൂന്ന് മാസം കൊണ്ട് തീർക്കാൻ കമ്മീഷൻ ശ്രമിക്കുകയാണെന്നും, അസം പോലുള്ള മറ്റ് സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് ഇത് നടപ്പാക്കുന്നില്ലെന്നും മമത ചോദിച്ചു.
വോട്ടർമാരുടെ പേരിലെയോ, സ്ഥലപ്പേരിലെയോ അക്ഷരത്തെറ്റിന്റെ പേരിൽ 63 ലക്ഷത്തോളം പേരെ പട്ടികയിൽ നിന്ന് മാറ്റുന്നത് ശരിയല്ലെന്നും മമത ചൂണ്ടിക്കാട്ടി. ബംഗാളി പേരുകൾ ഇംഗ്ലീഷിലേക്ക് മാറ്റുമ്പോൾ വരാവുന്ന മാറ്റങ്ങളെ പോലും കമ്മീഷൻ പിഴവായി കാണുന്നു. ഒഴിവാക്കപ്പെട്ട 1.4 കോടി വോട്ടർമാരുടെ പേരുകൾ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം എന്ന് മമത ആവശ്യപ്പെട്ടു. ഇതോടൊപ്പം വോട്ടർമാരുടെ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് അംഗീകരിക്കണം എന്നും മമത ആവശ്യപ്പെട്ടു.
മമത ബാനർജി ഉന്നയിച്ച കാര്യങ്ങൾ ഗൗരവകരമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. തിങ്കളാഴ്ചയ്ക്കകം ഇതിൽ മറുപടി നൽകണം. തിങ്കളാഴ്ച കേസിൽ വീണ്ടും വാദം കേൾക്കും.


