
മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ കോണ്‍ഗ്രസില്‍ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത് ആറു നേതാക്കള്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയായിരുന്നു. മന്‍മോഹന്‍സിംഗിനും സോണിയാഗാന്ധിക്കും പുറമെ പ്രണബ് മുഖര്‍ജി, എ.കെ ആന്‍റണി, പി ചിദംബരം, അഹമ്മദ് പട്ടേല്‍ എന്നിവരായിരുന്നു കോര്‍കമ്മിറ്റി അംഗങ്ങള്‍. കേരളത്തിലും പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ക്ക് കോര്‍കമ്മിറ്റി വേണം എന്ന നിര്‍ദ്ദേശം കെപിസിസി നിര്‍വ്വാഹകസമിതിയില്‍ എ.കെ ആന്റണിയാണ് മുന്നോട്ടു വച്ചത്. കഴിഞ്ഞ രണ്ടു ദിവസമായുള്ള ദില്ലി ചര്‍ച്ചകള്‍ നല്കുന്ന പ്രധാന സൂചന അത്തരത്തില്‍ കോര്‍കമ്മിറ്റി മാതൃകയിലുള്ള സംവിധാനം കേരളത്തിലും നിലവില്‍ വരും എന്നാണ്.
എല്ലാം ഗ്രൂപ്പ് നേതൃത്വങ്ങള്‍ തീരുമാനിക്കുന്ന പതിവ് അവസാനിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കണമെന്ന നിലപാട് ചില എംഎല്‍എമാര്‍ ഉള്‍പ്പടെ പലരും ചര്‍ച്ചയില്‍ ഉന്നയിച്ചത് ഹൈക്കമാന്‍ഡിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി വിഎം സുധീരനെ പിന്തുണച്ചതിനു ശേഷവും കെപിസിസിയില്‍ നേതൃമാറ്റത്തിനുള്ള നീക്കം എ ഗ്രൂപ്പ് തുടരുകയാണ്. എ ഗ്രൂപ്പ് നേതാക്കള്‍ സോണിയാഗാന്ധിയെ കണ്ട് ഈ ആവശ്യം ഉന്നയിച്ചു. വി.എം സുധീരനും ഇന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷയെ കണ്ടു. പാര്‍ട്ടിയിലെ മാറ്റങ്ങള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ ഈ മാസം അവസാനത്തോടെ ധാരണയുണ്ടാകുമെന്ന സൂചനയാണ് മുതിര്‍ന്ന നേതാക്കള്‍ നല്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam