
തിരുവനന്തപുരം: ശബരിമലയിൽ പ്രളയത്തിൽ തകർന്ന അനധികൃത കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി സുപ്രീംകോടതി വിലക്കി. ജസ്റ്റിസ് മദൻ ബി ലോകുർ അധ്യക്ഷനായ ബെഞ്ചാണ് ശബരിമലയിൽ മാസ്റ്റർ പ്ലാൻ ലംഘിച്ചിട്ടുണ്ടെന്ന ഉന്നതാധികാര സമിതി റിപ്പോർട്ട് പരിഗണിച്ചത്. മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രം സുപ്രീംകോടതി അനുമതി നൽകി.
അനധികൃത നിർമ്മാണങ്ങൾ നടന്നിട്ടുണ്ടെന്ന് കോടതി വിലയിരുത്തിയെങ്കിലും നിർമ്മാണം പൂർണ്ണമായും വിലക്കിയില്ല. പ്രളയത്തിൽ തകർന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നിർത്തി വയ്ക്കുന്നത് മണ്ഡലകാലത്ത് പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. മറുപടി പറയാൻ നാല് ആഴ്ചത്തെ സാവകാശം ദേവസ്വം ബോർഡ് തേടിയിരിക്കുകയാണ്.
സർക്കാർ വാദം പരിഗണിച്ചാണ് മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് കോടതി അനുമതി നൽകിയത്. സർക്കാർ അനുമതി നേടിയ നിർമ്മാണങ്ങള്‍ക്ക് മാത്രമാണ് ഇളവ്. മാസ്റ്റർ പ്ലാൻ കർശനമായി പാലിച്ചാകണം നിർമ്മാണവും അറ്റകുറ്റപ്പണിയും. ഇതിനായി വൻ തുക ചെലവാക്കിയെന്ന പേരിൽ അനധികൃത നിർമാണം സംരക്ഷിക്കാനാവില്ല. ഇപ്പോൾ ഇവ പൊളിച്ചുമാറ്റിയില്ലെങ്കിൽ പിന്നീട് അതിന് കഴിയാതെ വരും. അറ്റക്കുറ്റപ്പണി നടത്തേണ്ട കെട്ടിടങ്ങളുടെ വിവരങ്ങൾ സർക്കാർ കൈമാറണമെന്നും കോടതി നിർദേശിച്ചു. അതേസമയം നിർമ്മാണം പൂർണ്ണമായി കോടതി തടയാത്തത് സർക്കാരിന് ആശ്വാസമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam