
ആലപ്പുഴ: ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിന് മുന്നില്‍ ഒടുവില്‍ കോടതി വഴങ്ങി. പ്രായമല്ല പക്വത നിര്‍ണയിക്കുന്നതെന്ന് കോടതിയ്ക്ക് മുന്നില്‍ തെളിയിക്കാന്‍ സാധിക്കുകയും ചെയ്തതോടെ ഈ ആലപ്പുഴ സ്വദേശികള്‍ക്ക് തിരികെ കിട്ടുന്നത് ജീവിതമാണ്. ആലപ്പുഴ സ്വദേശികളായ റിഫാനയും ഹനീസും കഴിഞ്ഞ ദിവസമാണ് തങ്ങൾ പ്രണയത്തിലാണന്നും ഒന്നിച്ചു ജീവിക്കാൻ അനുമതി തരണമെന്നും ആവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
സിനിമയെ വെല്ലുന്നതായിരുന്നു ഇവരുടെ പ്രണയം. ആലപ്പുഴ സെന്റ് മേരീസ് എച്ച്എസ്സ്എസ്സിലെ പ്ലസ്ടൂ വിദ്യാർത്ഥികളാണ് ഇരുവരും. പ്രണയത്തിലായി, പിരിയാൻ കഴിയില്ല എന്ന അവസ്ഥയിലെത്തിയപ്പോൾ ഇരുവരും വീടുകളിൽ അറിയിച്ചു. എന്നാൽ റിഫാനയുടെ വീട്ടുകാർ എതിർത്തു. വീട്ടുകാരുടെ എതിർപ്പ് കൂടുതലായപ്പോൾ ഇരുവരും വീട് വിട്ട് പോകുകയായിരുന്നു. - പ്രായത്തിന്റെ കാര്യം പറഞ്ഞായിരുന്നു വീട്ടുകാരുടെ എതിർപ്പ്. റിഫാനയുടെ വീട്ടുകാരിൽ നിന്നായിരുന്നു കൂടുതൽ സമ്മർദ്ദം. വിവാഹം മാറ്റിവയ്ക്കാമെന്നും പിന്നീടാകാമെന്നുമായിരുന്നു വീട്ടുകാരുടെ വാദം. എന്നാൽ വിവാഹം മാറ്റി വച്ചാൽ വീട്ടുകാർ അവളെ തടങ്കലിലാക്കാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും ഒളിച്ചോടി. ജീവനില്‍ ഭയമുണ്ടായിരുന്നതാണ് ഒളിച്ചോടലിന് കാരണമെന്ന് ഇരുവരും പറയുന്നു. കോടതി ഇടപെട്ടത് കൊണ്ടാണ് ഞങ്ങളുടെ ജീവൻ അപകടത്തിലാകാതെ രക്ഷപ്പെട്ടത്. - ഹനീസ് ഇന്ത്യൻ എക്സ്പ്രസിനോട് വെളിപ്പെടുത്തി.
ഏപ്രിൽ മാസത്തിലാണ് ഇരുവരും വീട്ടിൽ നിന്നും ഒളിച്ചോടിയത്. മകളെ കാണാനില്ലെന്ന് കാണിച്ച് റിഫാനയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. കോടതിയിൽ റിട്ടും ഫയൽ ചെയ്തു. മകൾക്ക് പ്രായപൂർത്തിയായില്ല എന്നായിരുന്നു പിതാവിന്റെ വാദം. എന്നാൽ കോടതിയുടെ പരിശോധനയിൽ റിഫാന വിവാഹപ്രായമെത്തിയ പെൺകുട്ടിയാണെന്ന് വ്യക്തമായി. പ്രായപൂർത്തിയായവരുടെ തീരുമാനത്തിൽ കോടതി ഇടപെടില്ലെന്നും അവർക്ക് ഇഷ്ടമുള്ളവർക്കൊപ്പം ജീവിക്കാൻ നിയമം അനുശാസിക്കുന്നുവെന്നുമായിരുന്നു കോടതിയുടെ വാക്കുകൾ. നിയമം അനുശാസിക്കുന്ന പ്രായം ആകുമ്പോൾ വിവാഹം കഴിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സ്വയം തീരുമാനിക്കാൻ സാധിക്കും. ഹൈക്കോടതിയുടെ ഇടപെടൽ മൂലം ഒന്നിച്ചു ജീവിക്കാനുള്ള അനുവാദം കിട്ടിയതിന്റെ സന്തോഷത്തിലാണ് റിഫാനയും ഹനീസും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam