സിപിഎം പുറത്താക്കിയ പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ പാർട്ടി ഇന്ന് മണ്ണാർക്കാട് രാഷ്ട്രീയ വിശദീകരണയോഗം ചേരും. ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ സ്പിരിറ്റ് കച്ചവടം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ശശി ഉന്നയിച്ചത്.  

പാലക്കാട് : സിപിഎം പുറത്താക്കിയ പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന്. മണ്ണാർക്കാട് ഇന്ന് വൈകുന്നേരം 3 മണിക്കാണ് രാഷ്ട്രീയ വിശദീകരണ യോഗം.യോഗത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും പങ്കെടുക്കും. ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി കെ ശശി ഉന്നയിച്ചത്. സ്പിരിറ്റ് കച്ചവടവും മറ്റു ഇടപാടുകളും ഉണ്ടെന്നായിരുന്നു ആരോപണം. യൂത്ത് സെന്റർ മയക്കുമരുന്ന് കേന്ദ്രമായെന്നും എറണാകുളത്ത് നിന്നെത്തിയ നേതാവ് കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും ആരോപിച്ചിരുന്നു. ഇതടക്കമുള്ള ആരോപണങ്ങൾക്ക് ഇന്നത്തെ വിശദീകരണ യോഗത്തിൽ സിപിഎം മറുപടി പറയും. 

2026 മാർച്ചിൽ നടന്ന വിമത കൺവെൻഷനിൽ പാർട്ടിയെ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് പി.കെ ശശിയെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. പാർട്ടിയുടെ സംഘടനാ മര്യാദകൾ ലംഘിച്ച് വിമത കൺവെൻഷനിൽ പങ്കെടുത്തതും നേതൃത്വത്തെ പരസ്യമായി അപകീർത്തിപ്പെടുത്തിയതും അതീവ ഗൗരവകരമായാണ് സി.പി.എം കാണുന്നത്.

സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെ "സ്പിരിറ്റ് കച്ചവടക്കാരൻ" എന്ന് ശശി വിശേഷിപ്പിച്ചതിനെതിരെ സുരേഷ് ബാബു ശക്തമായി പ്രതികരിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ ശശിയെ അദ്ദേഹം വെല്ലുവിളിച്ചു. ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ ശശി പാർട്ടിയിൽ ഇരുന്നുകൊണ്ട് സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. ശശിക്കെതിരെ മുൻപ് ഉയർന്ന സാമ്പത്തിക തിരിമറി ആരോപണങ്ങളും ഇതിലൂടെ പാർട്ടി വീണ്ടും സജീവമാക്കി.