
പത്തനംതിട്ട: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതിൽ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റിമാന്‍റിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പൊലീസ്. ശബരിമലയിലുണ്ടായ അക്രമങ്ങളിൽ സുരേന്ദ്രന്റെ പങ്ക് തെളിയിക്കുന്ന ദൃശ്യങ്ങൾ നൽകാമെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു. റാന്നി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ജാമ്യം നല്‍കരുതെന്ന് വാദിച്ചത്.
അസുഖമുണ്ടെന്നത് തെളിയിക്കുന്ന രേഖകൾ ഒന്നും സുരേന്ദ്രൻ ഹാജരാക്കിയില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം സുരേന്ദ്രനെ ചോദ്യം ചെയ്തതിന് ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ സുരേന്ദ്രന് ഫോൺ വിളിക്കാമെന്നും കോടതി വ്യക്തമാക്കി.
അസ്വഭാവിക മരണ കേസുവരെ സുരേന്ദ്രന്റെ മേൽ പൊലീസ് ചുമത്തിയെന്ന് സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. ചിത്തിര ആട്ട വിശേഷത്തിന് പൂജകൾ സുരേന്ദ്രൻ ബുക്ക് ചെയ്തിരുന്നു. ഗൂഡാലോചനയുണ്ടെന്ന് തെളിയിക്കാൻ വീഡിയോ ദൃശ്യം ഹാജരാക്കാൻ പൊലീസിന് ആയിട്ടില്ലെന്നും സുരേന്ദ്രന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ഭാര്യയെയും മകനെയും ഫോൺ ചെയ്യാൻ അനുമതി നൽകണം, പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ജാമ്യാപേക്ഷക്കൊപ്പം സുരേന്ദ്രൻ സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലടക്കം കോടതി വാദം കേള്‍ക്കുകയാണ്. അതിനിടെ പിഎസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ കെ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ സന്ദര്‍ശിച്ചു. ശോഭാ സുരേന്ദ്രൻ , പികെ കൃഷ്ണദാസ്, ജെ പദ്മകുമാർ എന്നിവരുടെ നേതൃത്വത്തില്‍ സബ് ജയിലിന് മുന്നില്‍ നാമജപം നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam