
ഹൈദരബാദ്: പശു വിശുദ്ധമായ ദേശീയ സമ്പത്താണെന്നും ബക്രീദിന് പശുക്കളെ അറക്കാൻ മുസ്ലിംൾക്ക് മൗലികഅവകാശമില്ലെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. കേന്ദ്രത്തിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണം വിവാദമായ സാഹചര്യത്തിലാണ് മാർച്ചിൽ വന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധി ചർച്ചയാവുന്നത്. പശു അമ്മയ്ക്ക് തുല്യമാണെന്നും വിധിയിൽ പരാമർശമുണ്ട്.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ് ശർമ്മയുടെ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധിയിൽ പശു വിശുദ്ധ ദേശീയ സമ്പത്താണെന്ന് വ്യക്തമാക്കിയത് ചർച്ചയാവുന്നത്. മാർച്ചിൽ പുറപ്പെടുവിച്ച വിധിയിൽ രാജ്യത്തെ ബഹുഭൂരിപക്ഷം വിശ്വാസികൾക്ക് പശു വിശുദ്ധ മൃഗമാണെന്ന് പറയുന്നു. ഇവർക്ക് പശു അമ്മയ്ക്ക് തുല്യമാണ്, അഥവാ ദൈവം തന്നെയാണെന്നും വിധിയിൽ പറയുന്നു. ഹത്യ പാടില്ലാത്ത പാവനത പശുക്കൾക്കുണ്ട്.
അതിനാൽ പശുക്കളുടെ ഉടമകൾക്കോ അവരെ മേയ്ക്കുന്നവർക്കോ കശാപ്പിനായി നല്കാൻ അധികാരമില്ലെന്നും വിധിയിൽ വ്യക്തമാക്കുന്നുണ്ട്. പശു വേദപ്രകാരം മോക്ഷത്തിന്റെ ഉറവിടമാണ്. സൂര്യനും ചന്ദ്രനും ഉള്ള ഗുണങ്ങൾ പശുക്കളിലും സംഗമിക്കുന്നു എന്നും ജസ്റ്റിസ് ബി ശിവശങ്കര റാവുവിന്റെ ഉത്തരവിൽ പരാമർശമുണ്ട്. ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ മുഗൾചക്രവർത്തി ബാബർ തന്നെ ഗോഹത്യ നിരോധിച്ചിരുന്നു. അക്ബറും, ജെഹാംഗീറും, അഹമ്മദ് ഷായും ഈ വഴി പിന്തുടർന്നുവെന്നും വിധിയിൽ പറയുന്നു.
വേദ സംസ്കാരം അറിയാത്തവരുടെ പരിധിക്കു പുറത്താണ് ഈ അറിവെന്നും മാംസാഹാരം ഉപേക്ഷിച്ച് അത്മീയമായി ഉന്നതിയിലെത്തിയ സമൂഹത്തിലെ ഒരു വിഭാഗത്തിനേ ഇത് മനസ്സിലാകൂ എന്നും ജസ്റ്റിസ് റാവു ചൂണ്ടിക്കാട്ടുന്നു. ബക്രീദിന് ഗോക്കളെ അറുക്കുന്നത് മുസ്ലിം സമുദായത്തിന്റെ അവകാശമാണെന്ന വാദം വിധി തള്ളിക്കളയുന്നു. ഗോക്കളെ അറുക്കാൻ മതത്തിന്റെ പേരിലായാലും ആർക്കും മൗലിക അവകാശമില്ലെന്നും കടുത്ത ശിക്ഷയ്ക്കുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി നിലവിലെ നിയമം പരിഷ്ക്കരിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam