
താമരശ്ശേരി കൂടത്തായിയില്‍ പശുവിനെ വെടിവെച്ചു കൊന്നു. കൂടത്തായി കണ്ണിപ്പൊയില്‍ പള്ളിത്താഴത്ത് സെലസ്റ്റിന്റെ കറവ പശുവിനെയാണ് അജ്ഞാതര്‍ വെടിവെച്ചു കൊന്നത്. ജനവാസം കുറവായ ഇവിടെ വേട്ടക്കാരുടെയും സാമൂഹ്യ വിരുദ്ധരുടെയും അഴിഞ്ഞാട്ടമാണെന്ന് നാട്ടുകാര്‍ പറയുന്നു.
കൂടത്തായി കണ്ണിപ്പൊയില്‍ ആള്‍താമസമില്ലാത്ത വീടിന് അടുത്തെ തൊഴുത്തില്‍ കെട്ടിയ പശുവിനെയാണ് വ്യാഴ്ച രാത്രി വെടിവെച്ചു കൊന്നത്. പള്ളിത്താഴത്ത് സെലസ്റ്റിന്റെ കൃഷിയിടത്തിനോട് ചേര്‍ന്നുള്ള തൊഴുത്തിലാണ് പശുവിനെ കെട്ടിയിരുന്നത്. വെള്ളിയാഴ്ച രാവിലെ പശുവിനെ അഴിക്കാനെത്തിയപ്പോഴാണ് കഴുത്തിന് മുകളില്‍ മുറിവേറ്റ നിലയില്‍ പശു ചത്തു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കോടഞ്ചേരി പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഡീഷനല്‍ എസ് ഐ സലീമിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും വെടിയേറ്റാണ് ചത്തതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
വെറ്റിനറി സര്‍ജന്‍മാരായ സിബി ചാക്കോ, ജയശ്രീ എന്നിവര്‍ സ്ഥലത്തെത്തി പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടത്തിൽ വെടിയുണ്ട കണ്ടെടുത്തു. രണ്ടായി മുറിഞ്ഞ നിലയിലായിരുന്നു വെടിയുണ്ട.. കാട്ടുപന്നികളെ വേട്ടായാടാനായി പലരും ഇവിടെ എത്താറുണ്ട്. വെടിവെയ്പ് സംഘമാണ് പശുവിനെ കൊന്നതെന്ന സംശയം ബലപെടുന്നുണ്ട്.അതേസമയം കഴിഞ്ഞ ദിവസം കൂടത്തായി മണിമുണ്ടയില്‍ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കുകയും രണ്ടാഴ്ച മുണ്ട് ജീപ്പിന്റെ ഡീസല്‍ ടാങ്കില്‍ മണ്ണ് നിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പശുവിനെ വെടിവെച്ചു കൊന്നത് പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കമാണെന്ന സംശയവും ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam