
അച്ചടക്ക ലംഘനം നടത്തിയെന്ന പരാതിയിലാണ് ഇ എസ് ബിജിമോള്‍ക്കെതിരെ നടപടി എടുത്തത്. ആലപ്പുഴയില്‍ നടക്കുന്ന സി പി ഐ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ബിജിമോള്‍ക്കെതിരെ നടപടി എടുത്തത്. പാര്‍ട്ടിയില്‍ തനിക്ക് ഗോഡ് ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ടാണ് ഉന്നത സ്ഥാനങ്ങളിലേക്ക് എത്താനാകാത്തതെന്ന ബിജിമോളുടെ പരാമര്‍ശമാണ് വിവാദമായത്. കൂടാതെ, ഇടുക്കിയിലെ മുതിര്‍ന്ന നേതാവ്, തന്നെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും ഇ എസ് ബിജിമോള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ ഇടുക്കിയില്‍നിന്നുള്ള നേതാക്കളാണ് ബിജിമോള്‍ക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. ഇതേക്കുറിച്ച് പാര്‍ട്ടി നേതൃത്വം ബിജിമോളോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ബിജിമോള്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം. വിഷയം പരിശോധിച്ച സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ബിജിമോള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്‌തിരുന്നു. ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്‌തശേഷമാണ് സംസ്ഥാന കൗണ്‍സില്‍ യോഗം തരംതാഴ്‌ത്തല്‍ നടപടി കൈക്കൊള്ളാമെന്ന നിലപാടിലേക്ക് എത്തിയത്. പാര്‍ട്ടി ഏകകണ്‌ഠമായാണ് നടപടി സ്വീകരിച്ചതെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം അവകാശപ്പെടുന്നുണ്ടെങ്കിലും, ബിജിമോള്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ചിലര്‍ വാദിച്ചതായാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam