ഇഎംഎസിന്‍റെ സ്വപ്നപദ്ധതി; നിര്‍മാണത്തിന് മുന്നോടിയായി നടത്തിയ ഭൂമി പൂജ വിവാദമാകുന്നു

By Web DeskFirst Published Mar 5, 2018, 11:01 PM IST
Highlights
  • ഭൂമിപൂജ നടത്തിയത് ഗുജറാത്ത് ആസ്ഥാനമായുള്ള നിര്‍മ്മാണക്കമ്പനി
  • സിപിഎം ശക്തികേന്ദ്രമായ പാലായിയിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ ഭൂമി പൂജക്കെത്തി 

കാസർഗോഡ്: സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ഇഎംഎസിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന നീലേശ്വരം പാലായി ഷട്ടർ കം ബ്രിഡ്ജ് നിർമാണത്തിനു മുന്നോടിയായി നടത്തിയ ഭൂമി പൂജ വിവാദമാകുന്നു. ഷട്ടർ നിർമിക്കുന്നതിനു കരാർ എടുത്ത ഗുജറാത്ത് ആസ്ഥാനമായുള്ള നിര്‍മ്മാണക്കമ്പനിയാണ്  ഭൂമിപൂജ നടത്തിയത്. 

സിപിഎം ശക്തികേന്ദ്രമായ പാലായിയിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ ഭൂമി പൂജയ്ക്കെത്തിയതാണ് പാർട്ടിക്കിടയിൽ വിവാദത്തിന് കാരണം. ആചാരങ്ങൾക്കും അനുഷ്ടനങ്ങൾക്കും നിയന്ത്രണമുള്ള പാലായില്‍ ഇ.എം.എസിന്‍റെ പേരിലുള്ള പദ്ധതിക്ക് ഭൂമി പൂജ ഒഴിവാക്കാമായിരുന്നുവെന്നാണ് ഒരുവിഭാഗം നേതാക്കളുടെ വിലയിരുത്തൽ. ഭൂമി പൂജ മുൻകൂട്ടി ആരെയും അറിയിക്കാതെയാണ് ഗുജറാത്തി കമ്പനി നടത്തിയത്. മുൻകൂട്ടി അറിഞ്ഞിരുന്നുവെങ്കിൽ തടയുമായിരുന്നുവെന്നും സ്ഥലത്തെ പ്രാദേശിക നേതാക്കൾ പറഞ്ഞു.

കമ്പനി വരും ദിവസങ്ങളിൽ തന്നെ ഷട്ടർ നിർമാണത്തിനുള്ള ലോഹ ഭാഗങ്ങൾ ഇവിടെയെത്തിക്കും. തറക്കല്ലിടൽ അടുത്ത മാസം നടത്താനാണു ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. നീലേശ്വരം നഗരസഭയിലെ പാലായി താങ്കൈ കടവിനെയും കയ്യൂർ–ചീമേനി പഞ്ചായത്തിലെ കയ്യൂർ കൂക്കോട്ട് കടവിനെയും ബന്ധിപ്പിച്ചാണ് ഷട്ടർ കം ബ്രിഡ്ജ് പണിയുന്നത്. 

1957 മുതൽ സർക്കാരുകളുടെ സജീവ പരിഗണനയിലുണ്ടായിരുന്ന പദ്ധതിക്ക് 65കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നബാർഡ് സഹായത്തോടെയാണു പദ്ധതി നടപ്പാക്കുക. ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ വിവിധ മേഖലകളിലായി 4500 ഹെക്ടർ സ്ഥലത്ത് ജലസേചനത്തിന് ഈ പദ്ധതി ഉതകും. സ്ഥലം വിട്ടു നൽകുന്നതിന് പ്രതിസന്ധി വന്നപ്പോൾ പാലായി കൊഴുവൽ ഭഗവതി ക്ഷേത്രം ഇടപെട്ടാണു വഴിയൊരുക്കിയത്. ഏറ്റവും ഒടുവിൽ ക്ഷേത്രം പ്രസിഡന്‍റ് പള്ളിത്തടത്തിൽ കുഞ്ഞിക്കൃഷ്ണൻ ഒന്നര സെന്‍റ് സ്ഥലം സൗജന്യമായി നൽകി. ഞായറാഴ്ച രാവിലെ ചേർന്ന ക്ഷേത്ര പൊതുയോഗം പ്രസിഡന്‍റിനെ അഭിനന്ദിച്ചു.

click me!