ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സിഎസ്ഐ സഭ

By Web TeamFirst Published Sep 15, 2018, 1:40 PM IST
Highlights

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സിഎസ്ഐ സഭ. ബിഷപ്പിനെതിരായ നിയമ നടപടികൾ വൈകരുതായിരുന്നുവെന്ന് സിഎസ്ഐ സഭ പരമാധ്യക്ഷൻ ബിഷപ്പ് തോമസ് ഉമ്മൻ പറഞ്ഞു.

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സിഎസ്ഐ സഭ. ബിഷപ്പിനെതിരായ നിയമ നടപടികൾ വൈകരുതായിരുന്നുവെന്ന് സിഎസ്ഐ സഭ പരമാധ്യക്ഷൻ ബിഷപ്പ് തോമസ് ഉമ്മൻ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടികൾ സ്വീകരിക്കാമായിരുന്നു. അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്യണം. നിയമത്തിന് ആരും അതീതരല്ല. നിയമ നടപടികൾ വൈകിയത് കാര്യങ്ങൾ വഷളാക്കിയെന്നും സിഎസ്ഐ സഭ പരമാധ്യക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, ബിഷപ്പ് സ്ഥാനമടക്കമുള്ള ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ തീരുമാനിച്ചു. അന്വേഷണവുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലേക്ക് വരുന്നതിനാലാണ് താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നാണ് അദ്ദേഹം  വൈദികർക്ക്  അയച്ച കത്തില്‍ പറയുന്നു. രൂപതക്ക് പുറത്തുപോകുന്പോഴുള്ള താൽക്കാലികമായ നടപടി മാത്രമാണിതെന്നും ബിഷപ്പ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

19ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം അയച്ച നോട്ടീസ് കൈപ്പറ്റുന്നതിന് മുമ്പാണ് ഫ്രാങ്കോ കത്തയച്ചത്.  അന്വേഷണവുമായി സഹകരിക്കണമെന്ന കാര്യം മാധ്യമങ്ങള്‍ വഴി അറിഞ്ഞതാണെന്നും കത്തില്‍ പറയുന്നു. തന്‍റെ അസാന്നിധ്യത്തില്‍ ഫാ. മാത്യു കോക്കണ്ടത്തിന് താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾക്കായി കാത്തിരിക്കുന്നതായും എല്ലാം ദൈവത്തിന് സമർപ്പിക്കുന്നുവെന്നും ഫ്രാങ്കോ മുളക്കൽ  കത്തില്‍ പറയുന്നുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിന്‍റേത് സ്വാഭാവിക നടപടി മാത്രമാണെന്നും ഇതുകൊണ്ടൊന്നും സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു.  ബിഷപ്പ് പെട്ടെന്ന് എത്തിപ്പെടാനാകാത്ത ഇടങ്ങളിലേക്ക് യാത്ര പോകുമ്പോഴോ മാറിനില്‍ക്കുമ്പോഴോ ചുമതലകള്‍ നല്‍കുന്നത് സ്വാഭാവികമാണ്. അതിനപ്പുറമുള്ള നടപടികളായി ഇതിനെ കാണാനാവില്ല. 

click me!