
ദില്ലി: ഭാര്യയുടെ സോഷ്യൽ മീഡിയ അമിതാസക്തിയെ തുടര്‍ന്ന് വിവാഹമോചനം തേടി യുവാവ് കോടതിയെ സമീപിച്ചു. ഭാര്യ മുഴുവൻ സമയവും സൈബര്‍ലോകത്തിലാണെന്നും തന്‍റെയും കുടുംബന്‍റെയും ഒപ്പം സമയം പങ്കിടാറില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സോഫ്റ്റ്‍വെയർ ഉദ്യോഗസ്ഥനായ നരേന്ദ്രസിങ് എന്നയാള്‍ ദില്ലി കോടതിയെ സമീപിച്ചത്.
ഒരു വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം. വിവാഹത്തിന്റെ ആദ്യ ദിനം മുതൽ ഭാര്യ ഇന്റർനെറ്റ് ലോകത്താണെന്നാണ് യുവാവിന്‍റെ ആരോപണം. രാത്രി ഏറെ വൈകിയും ഭാര്യ അവരുടെ ആണ്‍ സുഹൃത്തുകളുമായി ചാറ്റ് ചെയ്യാറുണ്ട്. ഇത് പലപ്പോഴും തന്നെ അലോസരപ്പെടുത്തുറുണ്ടെന്നും ഇതേ കുറിച്ച് ചോദ്യം ചെയ്താല്‍ ഭീഷണിപ്പെടുത്തുകയാണ് പതിവെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. താൻ ഓഫീസിൽ പോകുന്നതോ വരുന്നതോ ഭാര്യ അറിയാറില്ല. യുവതിയുടെ കയ്യില്‍ എപ്പോഴും ഫോൺ ഉണ്ടാകുമെന്നും തന്റെ വീട്ടുകാരോട് യാതൊരു ബന്ധവും സ്ഥാപിക്കാൻ ഇതുവരെ ഭാര്യക്ക് കഴിഞ്ഞിട്ടില്ലെന്നും ഇയാള്‍ ആരോപിക്കുന്നു.
ഭാര്യയുടെ ഈ സ്വഭാവത്തെ തുടര്‍ന്ന് ദാമ്പത്യ ജീവിതം ആസ്വദിക്കാന്‍ സാധിച്ചിട്ടില്ലെന്നും യുവാവ് കോടതിയെ അറിയിച്ചു. യുവാവിന്‍റെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ തനിക്കെതിരെ ഉയർന്ന പരാതികളെല്ലാം യുവതി നിഷേധിച്ചു. ഇവർക്ക് അടുത്തമാസം കൗൺസിലിംഗ് നൽകാനാണ് കോടിതിയുടെ നിർദേശം. ഇതാദ്യമായാണ് ഇത്തരമൊരു കേസെന്ന് കൗണ്‍സിലര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം കുടുംബബന്ധങ്ങൾക്ക് വിള്ളലേൽപ്പിക്കുന്നത് പതിവായിരിക്കുകയാണെന്ന് ദില്ലി ഹൈക്കോടതി ജഡ്ജി ഹിമ കോഹ്‍ലി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam