അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവി മുന്നറിയിപ്പ് നൽകി. യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ശ്രമത്തിന് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും യുഎഇ നിർത്തിവെച്ചു

ടെഹ്റാൻ: അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവിയുടെ കർശന മുന്നറിയിപ്പ്. മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക സാന്നിധ്യത്തിലും അമേരിക്കയുമായുള്ള സഹകരണത്തിലും ഇറാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതാണ് ഈ പ്രസ്താവന. അമേരിക്കയുമായുള്ള യുദ്ധം ശക്തമാകുമ്പോൾ ഗൾഫിലേക്ക് കൂടുതൽ ആക്രമണമുണ്ടാകുമെന്ന വ്യക്തമായ സന്ദേശം കൂടിയാണ് ഇറാൻ നൽകിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യു എ ഇ നിലപാട് കടുപ്പിച്ചതോടെ യു എ ഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവും ഇറാൻ നേരത്തെ നൽകിയിരുന്നു. മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകളെല്ലാം യു എ ഇ നിർത്തിവച്ചിരിക്കുകയാണ്. ചർച്ചകളിൽ തീരുമാനമില്ലാത്ത സ്ഥിതിക്ക്, ഇറാന് മേൽ സാമ്പത്തിക സമ്മർദം കൂട്ടാനും ചർച്ചകൾ നിർത്തി വെക്കാനുമാണ് ഡോണൾഡ് ട്രംപിന്റെ നിർദേശമെന്നാണ് റിപ്പോർട്ടുകൾ.

ജൂലൈ പന്ത്രണ്ടിന് ശേഷമുള്ള ആദ്യ ആക്രമണ ശ്രമം

ജൂലൈ പന്ത്രണ്ടിന് ശേഷമുള്ള ആദ്യ ആക്രമണ ശ്രമമാണ് ഇന്നലെ യു എ ഇയിലേക്കുണ്ടായത്. നാവിക ഗതാഗത സംവിദാനങ്ങളെ ലക്ഷ്യം വെച്ചെത്തിയ രണ്ട് മിസൈലുകൾ തകർത്തു. ഇറാനുമായി എല്ലാ വ്യാപാര - വാണിജ്യ - സാമ്പത്തിക വിനിമയങ്ങളും നിർത്തിവെച്ചതായി യു എ ഇ അറിയിച്ചു. ആക്രമണം തങ്ങൾ നടത്തിയതല്ലെന്ന് ഇറാൻ വിശദീകരിക്കാൻ ശ്രമിക്കുന്നു. ഇസ്രയേൽ നടത്തിയ തെറ്റിദ്ധരിപ്പിക്കൽ ആക്രമണം ആകാമെന്നാണ് വാദം. ഹോർമൂസിൽ തീരുമാനം നീളുന്നതാണ് ലോകത്തെ സമ്മർദത്തിലാക്കുന്നത്. ഇന്നലെ യു എ ഇക്ക് നേരെ ആക്രമണ ശ്രമം കൂടിയായതോടെ എണ്ണവില കുത്തനെ കൂടി. ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഹോർമൂസ് തുറക്കുന്നതിൽ ഇറാന്റെ ഉപാധികൾ അമേരിക്ക അംഗീകരിക്കുന്നത് കാത്തിരിക്കുകയാണ് ഇറാൻ. ഹോർമൂസിൽ ഇറാനും ഒമാനും ചേർന്ന് തീരുമാനം എടുത്തിട്ടും പ്രഖ്യാപിക്കാതെ ആഴ്ച്ചകളായി നീട്ടുകയാണ്. ഇറാന് മേൽ ഒരേ സമയം സാമ്പത്തിക സമ്മർദം കൂട്ടാനും സൈനിക നടപടി സാധ്യതകൾ നിലനിർത്താനുമാണ് ശ്രമമെന്ന് റിപ്പോർട്ടുകൾ. സാമ്പത്തിക ഉപരോധത്തിൽ വലഞ്ഞ്, ഗത്യന്തരമില്ലാതെ ഇറാൻ സ്വമേധയാ ചർച്ചകളിലേക്കെത്താനായി, പുതിയ നിർദേശം വരുന്നത് വരെ ചർച്ചകൾക്ക് മുൻകൈയെടുകകേണ്ടെന്ന് ട്രംപ് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മേഖലയിൽ ഇനി അമേരിക്കയില്ലാതെ പുതിയ ക്രമമാണ് വരാൻ പോകുന്നതെന്നും അതിൽ പ്രധാന റോൾ ഇറാനായിരിക്കുമെന്നും അവകാശപ്പെടുകയാണ് ഇറാൻ.