തിരുവനന്തപുരം: തമിഴ്നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പാലെത്തുന്നതും കുറഞ്ഞ സംഭരണവിലയും സംസ്ഥാനത്തെ ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഉത്പാദന ചെലവ് കൂടിയതോടെ, ഫാം പൂട്ടേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ.
കോഴിക്കോട് മുക്കം സ്വദേശി സലീം രണ്ട് വർഷമായി ക്ഷീര മേഖലയിലേക്ക് കടന്നിട്ട്. വിദേശത്ത് ദീർഘകാലം ജോലി ചെയ്തതിന് ശേഷമാണ് ചെറുകിട ഡയറി ഫാം എന്ന സ്വപ്നവുമായി എത്തിയത്. ഇപ്പോൾ 10 പശുക്കളുണ്ട്. എന്നാൽ കാലിത്തീറ്റയുടെ വില വർദ്ധമവുൾപ്പെടെ ഉത്പാദന ചിലവ് കൂടിയതും ഇതര സംസ്ഥാനത്ത് നിന്നും നിലവാരമില്ലാത്ത പാൽ കുറഞ്ഞ വിലയ്ക്ക് എത്തുന്നതും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
ഒരു ലിറ്റർ പാലിന് 30 രൂപയെന്ന തോതിലാണ് സഹകരണ സംഘം ക്ഷീര കർഷകന് നൽകുന്നത്. ഇതിലും 15 മുതൽ 20 വരെ രൂപ കൂട്ടിയാണ് വിപണിയിൽ സംഘങ്ങളും മിൽമ്മയുമെല്ലാം പാൽ വിൽക്കുന്നത്. ഗുണമേന്മ ഇല്ലാത്ത പാൽ ധാരാളമായി എത്തുന്നുണ്ടെന്ന് ക്ഷീരവികസന വകുപ്പ് അധികൃതരും സ്ഥിരീകരിക്കുന്നു. ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം.