രക്ഷാ പ്രവര്‍ത്തനം; വ്യോമസേന പണം ആവശ്യപ്പെട്ടതെന്തുകൊണ്ട്: നിലപാട് വ്യക്തമാക്കി പ്രതിരോധ വക്താവ്

Published : Dec 01, 2018, 12:04 PM ISTUpdated : Dec 01, 2018, 12:12 PM IST
രക്ഷാ പ്രവര്‍ത്തനം; വ്യോമസേന പണം ആവശ്യപ്പെട്ടതെന്തുകൊണ്ട്: നിലപാട് വ്യക്തമാക്കി പ്രതിരോധ വക്താവ്

Synopsis

സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ വിവിധ ആവശ്യങ്ങൾക്ക് സേനയുടെ വിമാനങ്ങൾ ഉപയോഗിക്കുമ്പോൾ, അതിന് ഉണ്ടായേക്കാവുന്ന ചിലവ് അതാത് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത് സർക്കാർ സംവിധാനങ്ങളിൽ തികച്ചും സാധാരണ സംഭവിക്കുന്ന ഒരു എഴുത്തുകുത്ത് പരിപാടിയാണെന്നാണ് ധന്യ സനൽ പറയുന്നത്

തിരുവനന്തപുരം: മഹാപ്രളയത്തിൽ വിറങ്ങലിച്ച കേരളത്തിന്റെ രക്ഷാപ്രവർത്തനത്തിൽ സജീവമായ ഇടപെടലാണ് വ്യോമസേന നടത്തിയത്. പ്രളയകാലത്ത് വ്യോമസേനയുടെ പ്രവർത്തനത്തിന് ചിലവായ പണം ആരാണ് നൽകേണ്ടതെന്ന ചോദ്യം ഇപ്പോൾ ഉയർന്നിട്ടുണ്ട്. പ്രളയക്കെടുതിയിൽ രക്ഷാദൗത്യത്തിന് സൈനിക വിമാനങ്ങൾ എത്തിയതിന് മാത്രമായി 25 കോടിരൂപ നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ വിഷയം വലിയ തോതിൽ ചർച്ചയായി. ഇപ്പോഴിതാ വ്യോമസേന എന്തുകൊണ്ടാണ് ചിലവ് തുക ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രാലയത്തിന്റെ തിരുവനന്തപുരം വക്താവ് ധന്യ സനൽ രംഗത്തെത്തിയിരിക്കുകയാണ്.

സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ വിവിധ ആവശ്യങ്ങൾക്ക് സേനയുടെ വിമാനങ്ങൾ ഉപയോഗിക്കുമ്പോൾ, അതിന് ഉണ്ടായേക്കാവുന്ന ചിലവ് അതാത് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത് സർക്കാർ സംവിധാനങ്ങളിൽ തികച്ചും സാധാരണ സംഭവിക്കുന്ന ഒരു എഴുത്തുകുത്ത് പരിപാടിയാണെന്നാണ് ധന്യ സനൽ പറയുന്നത്. എയർ ലിഫ്റ്റ് ചാർജസ് നാളെ അടച്ചു തീർത്ത് രസീത് വാങ്ങുവാനുള്ളതല്ല. മറിച്ച് ഭാവിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുക്കൾ ചർച്ച ചെയ്ത് തുക മയപ്പെടുത്തുകയോ, അടച്ചു തീർക്കുകയോ, എഴുതി തള്ളുകയോ, കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെടുകയോ ഒക്കെ ചെയ്യാനുള്ള വഴിയാണെന്നുമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തിരുവനന്തപുരം വക്താവ് ഫേസ്ബുക്കിലുടെ അറിയിച്ചിരിക്കുന്നത്.

ധന്യ സനലിന്റെ കുറിപ്പ് പൂർണരൂപത്തിൽ

പ്രളയകാലത്ത് നടത്തിയ റസ്‌ക്യൂ ഓപ്പറേഷന്റെ എയർ ലിഫ്റ്റിംങ് ചാർജ് ആവശ്യപ്പെട്ടത് ,വ്യോമസേന എന്തോ അരുതാത്തത് ചെയ്തു എന്ന രൂപേണ തെറ്റിദ്ധരിച്ച് ഇലക്ട്രോണിക് - പ്രിന്റ് മാധ്യമങ്ങൾ വാർത്ത നൽകുന്നത് ഇന്നലെ മുതൽ ശ്രദ്ധയിൽ പെട്ടിരുന്നു. ഫോണിലൂടെ കാര്യത്തിന്റെ നിജസ്ഥിതി ആവശ്യപ്പെട്ടവരോട് ഇന്നലെ തന്നെ അത് കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാർത്തകളും ട്രോളുകളും പരക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ഇതിന്റെ നിജസ്ഥിതിയെക്കുറിച്ച് രണ്ട് വാക്ക് എഴുതാം എന്ന് കരുതി.

റസ്‌ക്യൂ-റിലീഫ്-വീഐപികളുടെ വ്യോമ മാർഗമുള്ള യാത്ര, തുടങ്ങിയവയ്ക്ക് വ്യോമസേനയുടെ വിമാനങ്ങളോ ഹെലികോപ്റ്ററുകളോ അതാത് പ്രദേശങ്ങളിലെ ജില്ലാ കളക്ടർ ആവശ്യപ്പെടുന്നതിൻ പ്രകാരം , വ്യോമസേനയിലെ മേലധികാരികളുമായി കൂടി ആലോചിച്ചതിനു ശേഷം,അതാത് പ്രദേശങ്ങളിലെ ലോക്കൽ ഫോർമേഷനുകൾ അവരുടെ കൈവശമുള്ള വിമാനങ്ങൾ സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന കാര്യത്തിനു വേണ്ടി വിട്ടു നൽകും.

കേരളത്തിലെ പ്രളയകാലത്തെ കാര്യം പരിശോധിച്ചാൽ, സംസ്ഥാന സർക്കാരിന്റെ ആവശ്യ പ്രകാരം , ഡൽഹിയിലുള്ള എയർ ഹെഡ്‌ക്വോർട്ടേഴ്‌സുമായുള്ള ചർച്ചകൾക്കു ശേഷം ,കേരളത്തിലുള്ള ലോക്കൽ ഫോർമേഷനായ ദക്ഷിണ വ്യോമസേനാ കമാന്റ് ,അതിന്റെ പരിധിയിൽ വരുന്ന സുളൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്നും വിമാനങ്ങൾ വിട്ടുനൽകി.

സർക്കാർ സംവിധാനങ്ങളിൽ ഓരോ രൂപയും അക്കൗണ്ടബിൾ ആണെന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ വിവിധ ആവശ്യങ്ങൾക്ക് സേനയുടെ വിമാനങ്ങൾ ഉപയോഗിക്കുമ്പോൾ, അതിന് ഉണ്ടായേക്കാവുന്ന ചിലവ് അതാത് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത് സർക്കാർ സംവിധാനങ്ങളിൽ തികച്ചും സാധാരണ സംഭവിക്കുന്ന ഒരു എഴുത്തുകുത്ത് പരിപാടിയാണ്.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം ,മുക്കുന്നി മലയിലെ കാട്ടു തീ അണയ്ക്കൽ, ഓഖി ചുഴലിക്കൊടുംങ്കാറ്റ്, തുടങ്ങിയ വിവിധ അവസരങ്ങളിലും, അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്റ് എയർ ലിഫ്റ്റ് ചാർജസ് ജെനറേറ്റ് ചെയ്യുകയും ,അതാത് സമയങ്ങളിൽ സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്ത സ്വഭാവിക നടപടി തന്നെയാണ് പ്രളയ സമയത്തെ എയർ ലിഫ്റ്റ് ചാർജിന്റെ കാര്യത്തിലും സംഭവിച്ചത്.

പത്രങ്ങളും, ടെലിവിഷൻ ചാനലുകളും, ഓൺലൈൻ മാധ്യമങ്ങളും, ട്രോൾ ഉണ്ടാക്കുന്നവരും ' എയർ ലിഫ്റ്റ് ചാർജ് ആവശ്യപ്പെട്ടത് ഒരു തെറ്റായ നടപടി ആയിപ്പോയി' എന്ന ഒരു വീക്ഷണ കോണിൽ നിന്നും മനസ്സിലാക്കിയത് തെറ്റിദ്ധാരണ മൂലമായിരിക്കാം.

എയർ ലിഫ്റ്റ് ചാർജസ് നാളെ അടച്ചു തീർത്ത് രസീത് വാങ്ങുവാനുള്ളതല്ല. ഭാവിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുക്കൾ ചർച്ച് ചെയ്ത് തുക മയപ്പെടുത്തുകയോ, അടച്ചു തീർക്കുകയോ, എഴുതി തള്ളുകയോ, കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെടുകയോ ഒക്കെ ചെയ്യാനുള്ള ഓപ്ഷൻ മുന്നിലുണ്ട്.

സർക്കാരിലെ ഒരു സ്വാഭാവിക നടപടിയിലെ ഒന്നോ രണ്ടോ കഷ്ണം വാക്കുകൾ പെറുക്കി എടുത്ത് തെറ്റിദ്ധാരണയോടെ ന്യൂസ് എഴുതുമ്പോൾ പ്രളയകാലത്ത് സൈന്യം ജീവൻ പണയപ്പെടുത്തി നടത്തിയ റസ്‌ക്യൂ ഓപ്പറേഷനെ നിസ്സാരവൽക്കരിക്കുന്നതിന് തുല്യമാകില്ലേ എന്ന് ഓർത്തു നോക്കൂ.

ഇനിയും അപകടങ്ങൾ ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കാം. ഉണ്ടായാൽ സേനയുടെ പൂർണ്ണ പിൻതുണയും ഉണ്ടാകും.അപ്പോഴും അതിന് ചിലവായ തുകയുടെ ബിൽ ജെനറേറ്റ് ആകും എന്ന് ജനങ്ങൾ അറിഞ്ഞിരിക്കാൻ വേണ്ടിയാണ് FBയിൽ ഇങ്ങനെ ഒരു കുറിപ്പ് എഴുതാം എന്ന് തീരുമാനിച്ചത്. സർക്കാർ സംവിധാനങ്ങളിലെ സ്വാഭാവിക നടപടികളെ ഭയപ്പാടോടെ കണേണ്ടതില്ലല്ലോ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍
തൃശ്ശൂരിൽ അട്ടിമറിയോ? യുഡിഎഫിന് വൻ മുന്നേറ്റം, എൻഡിഎ രണ്ടാമത്; ലീഡ് നിലയിൽ പിന്നിൽ എൽഡിഎഫ്