ദില്ലി: ദില്ലിയിൽ ബുറാഡിൽ ഒരു കുടുംബത്തിലെ 11 പേരുടെ കൂട്ടമരണത്തിന് കാരണം ദുര്‍മന്ത്രവാദമെന്ന് ഉറപ്പിച്ച് പൊലീസ്. അന്വേഷണം ആള്‍ദൈവത്തിലേയ്ക്ക് നീങ്ങുന്നു. ദുര്‍മന്ത്രവാദത്തിന് കീഴ്പ്പെട്ട കുടുംബം എല്ലാം മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളാണ് ഈ വാദത്തിന് ബലമേകുന്നത്.
കൂട്ടമോക്ഷപ്രാപ്തിക്കുള്ള ശ്രമമെന്നാണ് കുറിപ്പുകള്‍ പറയുന്നത്. കണ്ണും വായയും മൂടിക്കെട്ടിയാൽ ഭയത്തെ മറികടക്കാം. 11 പേരും വിശ്വാസം പിന്തുടര്‍ന്നാൽ പ്രശ്നങ്ങളെല്ലാം അവസാനിക്കും. മുൻ തവണത്തേക്കാൾ കൂടുതൽ ദൃഢനിശ്ചയത്തോടെ വേണം ഇത്തവണ എല്ലാവരും. ഒരേ ദിശയിലേക്കു തന്നെയായിരിക്കണം എല്ലാവരുടെയും ചിന്തകൾ. അതിൽ വിജയിച്ചാൽ മുന്നോട്ടുള്ള പാത എളുപ്പമായി. മനുഷ്യശരീരം നശ്വരമാണ്. ഇങ്ങനെ പോകുന്ന ഡയറിയിലെ വരികള്‍.
കുറിപ്പിൽ പറയുന്നതു പോലെ കണ്ണും വായയും മൂടിയ നിലയിലാണ് മൃതദേഹം. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് വരെ കുടുംബത്തിലെ എല്ലാവരും ഡയറിയിൽ എഴുതിയിട്ടുണ്ട്. വീടിന്റെ ഭിത്തിയിൽ കണ്ടെത്തിയ 11 പൈപ്പുകള്‍ ദുര്‍മന്ത്രവാദ സാധ്യതെ കൂടുതൽ ശക്തമാക്കുന്നു 11 പൈപ്പുകളിൽ 7 എണ്ണം വളഞ്ഞതാണ്. 10 പേര്‍ തൂങ്ങമരിച്ച നിലയിലും കുടുംബത്തിലെ വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലുമാണ്. ആറു പേരുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായപ്പോള്‍ ആത്മഹത്യയെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. എന്നാൽ ദുര്‍മന്ത്രവാദ സാധ്യത തള്ളുന്ന ബന്ധുക്കള്‍ കൊലപാതകമാണെന്ന് ആരോപിക്കുന്നു