
ന്യൂഡല്‍ഹി: മരിച്ചുപോയ ഭര്‍ത്താവില്‍ നിന്നു തനിക്കു ഗര്‍ഭം ധരിക്കണം. കുഞ്ഞിനെ പ്രസവിക്കണം. അതിന് ഭര്‍ത്താവിന്‍റെ മൃതദേഹത്തില്‍ നിന്നും ബീജമെടുത്ത് നല്‍കണം. വിചിത്രമായ ഈ ആവശ്യവുമായാണ് വിധവയായ ആ യുവതി ഇന്ന് എയിംസിലെ ഡോക്ടര്‍മാര്‍ക്കു മുമ്പിലെത്തിയത്. ദാമ്പത്യത്തിന്‍റെ കരുത്തു കണ്ട് മനംനിറഞ്ഞെങ്കിലും സാങ്കേതികവിദ്യയുണ്ടെങ്കിലും കൈമലര്‍ത്താനേ കഴിഞ്ഞുള്ളു ഡോക്ടര്‍മാര്‍ക്ക്. ഡല്‍ഹി സ്വദേശിനിയായ യുവതിയാണ് മരണമടഞ്ഞ ഭര്‍ത്താവിന്‍റെ ബീജം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയെ സമീപിച്ചത്.
വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങളായിട്ടും ദമ്പതികള്‍ക്ക് കുട്ടികളില്ലായിരുന്നു. ഇതിനിടെയാണ് ആക്സ്മികമായി ഭര്‍ത്താവിന്‍റെ മരണം. പക്ഷേ ഭര്‍ത്താവില്‍ നിന്നു തന്നെ ഗര്‍ഭം ധരിക്കണമെന്നും അയാളുടെ കുഞ്ഞിനെ തന്നെ പ്രസവിച്ച് വളര്‍ത്തണമെന്നുമുള്ള മോഹം യുവതിയില്‍ ബാക്കിയായി. വിവരമറിഞ്ഞപ്പോള്‍ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ക്കും ഏറെ സന്തോഷം. ഒടുവില്‍ ഭര്‍തൃവീട്ടുകാരുടെ പൂര്‍ണപിന്തുണയോടെയാണ് ബീജം ലഭ്യമാക്കണമെന്ന അപേക്ഷയുമായി യുവതി എയിംസിലെ ഡോക്ടര്‍മാരുടെ മുമ്പിലെത്തിയത്.
എന്നാല്‍ നിരാശയായിരുന്നു ഫലം. ഇന്ത്യയില്‍ പോസ്റ്റ്‌മോര്‍ട്ടം സ്‌പേം റിട്രൈവലിനെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നിലവിലില്ലാത്തതിനാല്‍ യുവതിയുടെ ആഗ്രഹം നടപ്പിലായില്ല. വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നിലവിലില്ലാത്തതിനാല്‍ ബീജം നീക്കം ചെയ്യാനാകില്ലെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി.
ഒരാളുടെ മരണശേഷം ഒരു ദിവസമെങ്കിലും ടെസ്റ്റിക്കുലാര്‍ കാവിറ്റിയില്‍ ബീജം നിലനില്‍ക്കുമെന്ന് എയിംസിലെ ഫോറന്‍സിക് മേധാവി ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു. അഞ്ച് മിനിറ്റ് കൊണ്ട് ബീജം നീക്കം ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൃത്യമായ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം നിലവിലില്ലാത്തതിനാല്‍ ഇപ്പോള്‍ ബീജം നീക്കം ചെയ്യുന്നത് സാധ്യമല്ലെന്നും സുധീര്‍ ഗുപ്ത പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam