സന്നിധാനത്തെ പൊലീസ് നിയന്ത്രണത്തിൽ ദേവസ്വംബോർഡിന് അതൃപ്തി: ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്ന് ബോർഡ്

By Web TeamFirst Published Nov 16, 2018, 2:38 PM IST
Highlights

മണ്ഡല-മകരവിളക്ക് കാലത്തെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ പമ്പയിൽ ദേവസ്വംബോർഡിന്‍റെ അടിയന്തരയോഗം ചേർന്നു. പൊലീസ് നിർദേശിച്ച നിയന്ത്രണങ്ങൾ ചിലപ്പോൾ ഭക്തരെ ബുദ്ധിമുട്ടിച്ചേക്കാമെന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ്.

പമ്പ: ശബരിമലയിൽ നട അടച്ചതിന് ശേഷം കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കാണിച്ച് പൊലീസ് നൽകിയ നോട്ടീസിൽ ദേവസ്വംബോർഡിന് അതൃപ്തി. നോട്ടീസിലെ നിർദേശങ്ങൾ പമ്പയിൽ ചേർന്ന ദേവസ്വംബോർഡ് യോഗം ചർച്ച ചെയ്തു. പൊലീസ് നിർദേശിച്ച ചില നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കി.

രാത്രിയിലെ നെയ്യഭിഷേകത്തിന് നിയന്ത്രണങ്ങൾ ബുദ്ധിമുട്ടാണ്.  ഹരിവരാസനം പാടി നട അടച്ച ശേഷം സന്നിധാനത്ത് നിൽക്കരുതെന്ന നിർദേശം ചില ഭക്തരെയെങ്കിലും ബുദ്ധിമുട്ടിച്ചേക്കാം. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം പൊലീസ് നോട്ടീസ് നൽകിയത്. നിർദേശങ്ങൾ പരിഗണിക്കാമെന്ന് ദേവസ്വംബോർഡ് വ്യക്തമാക്കി. 

പ്രളയത്തിന് ശേഷം പരിമിതമായ സൗകര്യങ്ങൾ മാത്രമേ പമ്പയിലുള്ളൂ എന്നും, ഉള്ളതു വച്ച് പരമാവധി സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി. 

സുരക്ഷ കണക്കിലെടുത്ത് സന്നിധാനത്ത് കർശനനിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് ദേവസ്വംബോർഡിന് നോട്ടീസ് നൽകിയിരുന്നു. രാത്രി പത്ത് മണിയ്ക്ക് ശേഷം അപ്പം - അരവണ കൗണ്ടർ തുറക്കരുതെന്നാണ് പൊലീസ് ദേവസ്വംബോർഡിന് നിർദേശം നൽകിയിരിക്കുന്നത്. അന്നദാനകേന്ദ്രങ്ങൾ രാത്രി 11 മണിയ്ക്ക് അടക്കണം. ഹോട്ടലുകൾ അടക്കമുള്ള കച്ചവടസ്ഥാപനങ്ങൾ നട അടച്ച ശേഷം തുറന്ന് പ്രവർത്തിക്കരുത്. മുറികൾ വാടകയ്ക്ക് കൊടുക്കരുതെന്നും ദേവസ്വംബോർഡ് അധികൃതർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. 

Read More: ശബരിമല: തിങ്കളാഴ്ച സാവകാശ ഹർജി നൽകുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ്

click me!