
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിക്കെതിരെ ദേവസ്വം ബോർഡ് മറ്റന്നാൾ സുപ്രീം കോടതിയിൽ നൽകുന്ന സാവകാശ ഹർജിയിൽ ക്രമസമാധാനപ്രശ്നം ഉന്നയിക്കില്ല. പുന:പരിശോധനാ ഹർജിയിലെ തീർപ്പിന് കാത്തിരുന്നതാണ് സാവകാശം തേടിയുള്ള അപേക്ഷ വൈകാൻ കാരണമെന്ന് ബോധിപ്പിക്കും.
എന്താണ് സാവകാശ ഹര്‍ജി
നിയമപരമായി സാവകാശ ഹര്‍ജി എന്നൊരു പേര് നിയമവൃത്തത്തില്‍ ഇല്ല. ഏതെങ്കിലും കോടതി വിധി നടപ്പാക്കാൻ സാവകാശം തേടി നൽകുന്ന അപേക്ഷയാണിത്. കോടതി ഭാഷയിൽ പറഞ്ഞാൽ മിസലേനിയസ് ആപ്ലിക്കേഷൻ എന്നാണ് ഇത് അറിയപ്പെടുന്നത്.
എന്തൊക്കെയാണ് ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ സമര്‍പ്പിക്കുക
1. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് വഴിയൊരുക്കിയ ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍റെ 2006ലെ ഹർജിയിലാണ് ഈ അപേക്ഷ ഫയൽ ചെയ്യുക.
2. പ്രളയം, പ്രക്ഷോഭം എന്നിവയെ തുടർന്ന് സ്ത്രീകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആയിട്ടില്ലെന്ന കാര്യം വ്യക്തമാക്കും.
3. തുലാമാസ പൂജക്കും ചിത്തിര ആട്ട വിശേഷനാളിലും ഉണ്ടായ സംഭവവികാസങ്ങളെ കുറിച്ച് ദേവസ്വം സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് ഹർജിയിൽ ഉന്നയിക്കും. ശബരിമല എംപവേർഡ് കമ്മിറ്റി നിർദ്ദേശിച്ച പ്രകാരം പമ്പയിൽ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ആയില്ല എന്ന് പറയും
4.സമയപരിധി ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ ആവശ്യപ്പെടില്ല
ഇത്തരം ഒരു ഹര്‍ജി നല്‍കിയാല്‍ സംഭവിക്കുന്നത്
വിധി വന്ന് അൻപത് ദിവസം കഴിഞ്ഞുള്ള ഹർജി തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ടെങ്കിലും സാവകാശം തേടലല്ലാതെ സമവായത്തിന് മറ്റ് വഴിയില്ലെന്നാണ് ദേവസ്വം ബോർഡിന്‍റെ നിലപാട്. അപേക്ഷ ഫയൽ ചെയ്ത് ബുധനാഴ്ചയ്ക്ക് മുൻപ് ഇത് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് (മെൻഷനിങ്) സാധ്യത. ഇനി മെൻഷൻ ചെയ്തില്ലെങ്കിൽ കേസ് സാധാരണ നടപടി ക്രമങ്ങൾ പാലിച്ചു കോടതി രാജിസ്ട്രി ലിസ്റ്റ് ചെയ്യും. അതിൽ കാലതാമസം ഉണ്ടാകും. വിധി വന്ന് ഒന്നരമാസം കഴിഞ്ഞതിന് ശേഷമാണോ സമീപിക്കുന്നത് എന്നു കോടതി ചോദിച്ചാൽ പുനഃപരിശോധന ഹർജിയിൽ തീരുമാനം കാത്തിരുന്നതാണെന്ന വിശദീകരണം നൽകാനാണ് ആലോചന.
ഇത്തരം ഒരു അപേക്ഷയില്‍ എന്ത് ഫലം ഉണ്ടാകും
1. അപേക്ഷ പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സമ്മതിച്ചാൽ യുവതീ പ്രവേശന വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിന് മുൻപാകെ ഇത് ലിസ്റ്റ് ചെയ്യും.
2. അപേക്ഷ പരിഗണിക്കാൻ തുടക്കത്തിൽ തന്നെ ചീഫ് ജസ്റ്റിസ് വിസമ്മതിക്കാം.
3. അപേക്ഷ ജനുവരിയിൽ പുനഃപരിശോധന ഹർജികൾക്ക് ഒപ്പം പരിഗണിക്കാൻ മാറ്റി വയ്ക്കുക.
ഈ ഹര്‍ജി നല്‍കുന്നതിലൂടെ ദേവസ്വം ബോര്‍ഡ് കരുതുന്നത്
ഇത്തരത്തില്‍ ഒരു സാവകാശ ഹര്‍ജി കോടതി തള്ളിയില്ലെങ്കില്‍ വിഷയം കോടതിയുടെ പരിഗണനയിൽ ആണെന്ന കാരണം വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാൻ ശ്രമിക്കാം. തള്ളിയാൽ കോടതി അവസാന ആവശ്യവും അംഗീകരിച്ചില്ലെന്ന് കാട്ടി വിധി നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam