
ദില്ലി: ധർമ്മസ്ഥലയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ന്യായീകരണവുമായി മുൻ പഞ്ചായത്ത് പ്രസിഡന്‍റ്. 2010 മുതൽ 2020 വരെ ധർമസ്ഥ പഞ്ചായത്തംഗവും 2012-ൽ പ്രസിഡന്‍റുമായ കേശവഗൗഡയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. സ്ഥലത്ത് നിരവധി ആത്മഹത്യ നടന്നിട്ടുണ്ടെന്നും പലതും തീരെ മോശമായ അവസ്ഥയിൽ ദുർഗന്ധം വരുമ്പോഴാണ് കണ്ടെത്താറെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ കണ്ടെത്തുന്ന മൃതദേഹം പലതും പോസ്റ്റ് മോർട്ടത്തിന് ശേഷം അതേ സ്ഥലത്താണ് കുഴിച്ചിട്ടത്. എല്ലാത്തിനും രേഖകളുമുണ്ട്.1987 മുതൽ ഇവിടെ റിപ്പോർട്ട് ചെയ്ത എല്ലാ അസ്വാഭാവിക മരണങ്ങൾക്കും കണക്കുണ്ട്. എസ്ഐടി ചോദിച്ചാൽ ഉടൻ ആ വിവരങ്ങൾ എല്ലാം നൽകുമെന്നും കേശവഗൗഡ പറഞ്ഞു.
മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് ഇന്നും പരിശോധനകൾ തുടരും. ധർമസ്ഥലയിലെ ആറ് പോയന്‍റുകളിൽ പരിശോധന പൂർത്തിയാക്കി പ്രത്യേകാന്വേഷണസംഘം ഇന്ന് വനമേഖലയ്ക്ക് അകത്ത് തന്നെയുള്ള ഏഴാമത്തെ പോയന്‍റിൽ കുഴിച്ച് പരിശോധന തുടങ്ങും. ഇന്നലത്തെ പരിശോധനയിലാണ് അന്വേഷണത്തിൽ വഴിത്തിരിവായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്ന് അസ്ഥിക്കഷ്ണങ്ങൾ കിട്ടിയത്.
കിട്ടിയ 15 അസ്ഥിഭാഗങ്ങളും ബയോ സേഫ് ബാഗുകളിലാക്കി എഫ് എസ് എൽ ലാബിലേക്ക് ഫൊറൻസിക് പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന്, വിശദമായി 13 പോയന്‍റുകളും പരിശോധിക്കാനാണ് പ്രത്യേകാന്വേഷണസംഘത്തിന്‍റെ തലവൻ പ്രണബ് മൊഹന്തി അന്വേഷണസംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്. ബെൽത്തങ്കടിയിൽ താമസിക്കുന്ന ഡിജിപി അവിടെ എസ്ഐടി ഓഫീസിൽ നിന്നാകും അന്തിമതീരുമാനങ്ങളെല്ലാം എടുക്കുക. ആറാം നമ്പർ സ്പോട്ടിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയായതിനാൽ കുഴിച്ച ഭാഗത്ത് വെള്ളം വന്ന് നിറയാതിരിക്കാൻ ടെന്‍റ് കെട്ടിയും ടാർപോളിനിട്ടും മൂടിയിട്ടുമുണ്ട്.