
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച അന്തിമ തീരുമാനം നാളെ ആലുവ പൊലീസ് ക്ലബില്‍ നടക്കുന്ന യോഗത്തില്‍ എടുക്കും. ഡിജിപിയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറും യോഗത്തില്‍ പങ്കെടുക്കും. പൊലീസ് അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കും. സുനില്‍ കുമാറിന് നടിയോട് പൂര്‍വ്വ വൈരാഗ്യമില്ലന്ന കണ്ടെത്തലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള കാരണമെന്നാണ് സൂചന. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടി മുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ദിലീപിനെതിരെ ചുമത്തും.
സുനില്‍ കുമാറിന് ലഭിച്ച ക്വട്ടേഷന്‍ പ്രകാരമാണ് നടിയെ ഇയാള്‍ ആക്രമിക്കുന്നത്. ദിലീപ് പറഞ്ഞത് എന്താണോ അതുമാത്രമാണ് കൃത്യത്തില്‍ പങ്കെടുത്തവര്‍ ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് ആണെന്നും കൃത്യത്തിന്‍റെ ഓരോ വിവരങ്ങള്‍ ദിലീപ് അറിയുന്നുണ്ടായിരുന്നു എന്ന വിവരവും അന്വേഷണ സംഘം പരിഗണിച്ചു.
ദിലീപിന് നടിയോടുള്ള വ്യക്തി വൈരാഗ്യം മാത്രമാണ് ആക്രമണത്തിന് പിന്നില്‍. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തത് കൃത്യം ചെയ്യുന്നതിന് തുല്ല്യമെന്ന നിയമോപദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ ദിലീപിനെ ഒന്നാം പ്രതിയാക്കാനും സുനില്‍ കുമാറിനെ രണ്ടാം പ്രതിയാക്കാനും സാധ്യത ഏറുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam