
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. സിബിഐ അന്വേഷണം വേണമെന്നാണ് ദിലീപിന്‍റെ ആവശ്യം. പൊലീസ് അന്വേഷണം തൃപ്തികരമല്ല, പക്ഷപാതപരമായിരുന്നു എന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.
2017 ഫെബ്രുവരി 17നായിരുന്നു നടിക്കെതിരെ ആക്രമണം ഉണ്ടായത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ കാറിനുള്ളില്‍ വെച്ച് ലൈംഗീകമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ആദ്യം ഭയന്ന നടി പിന്നീട് സത്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
പണത്തിന് വേണ്ടിയുള്ള തട്ടികൊണ്ടുപോകലായിരുന്നുവെന്നായിരുന്നു പ്രതികളുടെ മൊഴിയെങ്കിലും ദിലീപിന്റെ പങ്ക് അന്ന് തന്നെ ചര്‍ച്ചയായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തെ അപലപിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ മഞ്ജുവാര്യരാണ് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആദ്യം തുറന്നടിച്ചത്. എന്നാല്‍ ആദ്യ ഘട്ട അന്വേഷണത്തില്‍ പോലീസ് ദിലീപിന്റെ പങ്ക് അന്വേഷിക്കാതെ മാറ്റിവെച്ചു. ഏപ്രില്‍ നാലാം തീയ്യതി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ മുഖ്യപ്രതി സുനില്‍ കുമാറിനെ ഒന്നാം പ്രതിയാക്കി ആദ്യ ഘട്ട കുറ്റപത്രം നല്‍കി. ഇതിനിടയിലാണ് ഒന്നാം പ്രതി ജയിലില്‍ നിന്നും ദിലീപിനെഴുതിയ കത്ത് പുറത്ത് വരുന്നത്. ഇതോടെ ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. മുഖ്യപ്രതി സുനില്‍ കുമാര്‍ പലവട്ടം വന്‍ സ്രാവുകള്‍ കേസിലുണ്ടെന്ന് വെളിപ്പെടുത്തി.
ഇതോടെ തന്നെ കേസില്‍പ്പെടുത്താന്‍ ഗൂഡാലോചനയെന്ന ആരോപണവുമായി ദീലിപ് രംഗത്തെത്തി. പോലീസ് ഗൂഢാലോചനയില്‍ അന്വേഷണം ആരംഭിച്ചതോടെയാണിത്. ഇതിനിടെ ജൂലൈ 28ന് ദിലീപിനെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. തന്റെ പരാതിയില്‍ മൊഴി നല്‍കാനാണ് പോലീസ് സംഘത്തിന് മുന്നില്‍ ഹാജരാകുന്നതെന്നായിരുന്നു ദിലീപിന്റെ വാദം.
ഓഗസ്റ്റ് 10ന് വൈകിട്ട് ആറ് മണിയോടെ നാടകീയമായി നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു.സഹ പ്രവര്‍ത്തകയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍ ഗൂഢാലോചന, ബലാത്സംഘം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു താരത്തിന്റെ അറസ്റ്റ്. പിന്നീട് 85 ദിവസം ആലുവ സബ്ജയിലില്‍. ഒടുവില്‍ അഞ്ചാം വട്ടം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ദീലീപിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നവംബര്‍ 22ന് പോലീസ് ദിലീപിനെ എട്ടാം പ്രതിയാക്കി അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam