സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന പതിനായിരങ്ങളുടെ വികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഗംഗാ നദിയിൽ ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടം നദിയിൽ ഒഴുക്കിയതെന്നാണ് ആരോപണം

വാരണാസി: ഗംഗാ നദിയിൽ ബോട്ടിൽ വച്ച് ഇഫ്താർ വിരുന്ന്. ചിക്കൻ ബിരിയാണിയുടെ അവശിഷ്ടം നദിയിൽ എറിഞ്ഞു. ഉത്തർ പ്രദേശിൽ 14 പേർ അറസ്റ്റിൽ. മതസ്പർദ്ധ പടർത്താൻ ശ്രമിച്ചതിനാണ് വാരണാസിയിൽ 14 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗംഗാ നദിയിൽ വച്ച് ഇവർ ഇഫ്താർ വിരുന്ന് നടത്തുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് അറസ്റ്റ്. ചൊവ്വാഴ്ചയാണ് യുവാക്കൾ അറസ്റ്റിലായത്. ബിജെപി യുവ മോർച്ച മേധാവിയുടെ പരാതിയിലാണ് നടപടി. കോട്വാലി പൊലീസ് സ്റ്റേഷനിലാണ് കേസ് എടുത്തിട്ടുള്ളത്. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന പതിനായിരങ്ങളുടെ വികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഗംഗാ നദിയിൽ ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടം നദിയിൽ ഒഴുക്കിയതെന്നാണ് ആരോപണം. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നാണ് ആയിരങ്ങളാണ് കാശിയിൽ ദിവസേന ഗംഗാനദിയിൽ പ്രാർത്ഥനയ്ക്കായി എത്തുന്നത്. തിങ്കളാഴ്ചയാണ് വീഡിയോ വൈറലായത്.

Scroll to load tweet…

ബിഎൻഎസ് സെക്ഷൻ 298 (ഏതെങ്കിലും വിഭാഗത്തിലെ മതത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ ഒരു ആരാധനാലയത്തിന് പരിക്കേൽപ്പിക്കുകയോ അശുദ്ധമാക്കുകയോ ചെയ്യുക), 299 (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള മനപൂർവവും ദ്രോഹപരവുമായ പ്രവൃത്തികൾ), 196(1) ബി (മതം, വംശം, സ്ഥലം മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), 270 (പൊതുശല്യം), 279 (പൊതു നീരുറവയിലെയോ ജലസംഭരണിയിലെയോ വെള്ളം മലിനമാക്കുക), 1974 ലെ ജല (മലിനീകരണം തടയലും നിയന്ത്രണവും) നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം