
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രോസിക്യൂഷൻ.
അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ് ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിലീപ്. ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുമ്പോൾ അത് എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന ആവശ്യവും പ്രതിയുടെ അഭിഭാഷകൻ ഉന്നയിക്കും. ദിലീപിനെതിരെ തെളിവുകളൊന്നും കേസ് ഡയറിയിലില്ലെന്ന നിലപാടിലാണ് പ്രതിഭാഗം. ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എങ്ങനെ സമൂഹം അംഗീകരിക്കുന്ന നടനെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് അഭിഭാഷകരുടെ വാദം. ഹൈക്കോടതി കേസ് ഡയറി അടക്കം വിളിച്ചുവരുത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെടും. ഈ സാഹചര്യം മുന്നിൽ കണ്ട് കേസ് ഡയറിയിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താനാണ് പൊലീസ് നീക്കം.
നിലവിലുള്ള തെളിവുകൾക്ക് പുറമെ കൂടുതൽ ശാസ്ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി ജാമ്യ ഹർജി പരിഗണിക്കുന്ന വേളയിൽ മുദ്ര വെച്ച കവറിൽ
ആവശ്യമെങ്കിൽ കോടതിയിൽ നൽകും. നിലവിൽ അന്വേഷണം നടക്കുന്ന കേസിൽ മുഖ്യപ്രതിക്ക് ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകമാകുമെന്നും പ്രോസിക്യൂഷൻ വാദിക്കും. കേസിൽ നിർണ്ണായ വിവരങ്ങൾ കൈമാറാൻ കഴിയുന്ന ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെ പിടികൂടാനുള്ള നീക്കവും ഊർജിതമാണ്. പോലീസ് വിളിപ്പിച്ചതിന് ശേഷം അപ്പുണ്ണി ഒളിവിലാണ്. ഇതിനിടെ മുഖ്യപ്രതി സുനിൽ കുമാറിന്‍റെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ പിടികൂടാനുള്ള നീക്കവും ശക്തമാക്കി. ഇതിന്‍റെ ഭാഗമായി ഇയാളുമായി അടുപ്പമുള്ളവരെയും ചോദ്യം ചെയ്യുന്നുണ്ട്. പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam