ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ക്രിക്കറ്റ് മാച്ച് കാണാനെത്തിയവർ സ്റ്റേഡിയത്തിനുള്ളിലെ സ്ത്രീകളുടെ ശുചിമുറി ഉപയോഗിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് രഹസ്യമായി പകർത്തിയതെന്നാണ് നടിയുടെ പരാതി.
ബെംഗളൂരു: കർണ്ണാടകയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വനിതകളുടെ ശുചിമുറിയിൽ ഒളിക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണി. ശുചിമുറിയിലെ തന്‍റെ ദൃശ്യം കാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കന്നഡ ടെലിവിഷൻ നടിയുടെ പരാതി. പണം നൽകിയില്ലെങ്കിൽ വിഡിയോ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്നാണ് 32കാരിയായ കന്നഡ നടിക്ക് ലഭിച്ച ഭീഷണി സന്ദേശം. അടുത്തിടെ നടന്ന സെലിബ്രിറ്റി വനിതാ ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് ബെംഗളൂരുവിലെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ ടോയ്‍ലറ്റിൽ രഹസ്യമായി ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ക്രിക്കറ്റ് മാച്ച് കാണാനെത്തിയവർ സ്റ്റേഡിയത്തിനുള്ളിലെ സ്ത്രീകളുടെ ശുചിമുറി ഉപയോഗിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് രഹസ്യമായി പകർത്തിയതെന്ന് താരം പരാതിയിൽ പറയുന്നു. ചിത്രീകരിച്ച വിഡിയോയുടെ ഒരു ഭാഗം സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അയച്ചാണ് ഭീഷണിപ്പെടുത്തിയത്. പണം നൽകിയില്ലെങ്കിൽ പൂർണ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഫെബ്രുവരി 13നാണ് താരം പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് ഭീഷണി സന്ദേശം അയച്ച ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.


