
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് ഹോട്ടലിന്റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിന് പോകാന്‍ പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഒരാഴ്ചത്തേക്ക് വിദേശത്ത് പോകാന്‍ അനുവദിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 29നാണ് ദുബായിലെ ദേ പുട്ട് ശാഖയുടെ ഉദ്ഘാടനം.
നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ ആലുവ സബ് ജയില്‍കഴിയുകായിരുന്ന ദിലീപിന് കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനവുദിച്ചത്. ജാമ്യം നല്‍കിയതോടെ താരത്തിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ ഹാജരാകണമെന്നതും തെളിവ് നമശിപ്പിക്കരുതെന്നതും ഉപാധികളില്‍ ഉള്‍പ്പെടും. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കുറ്റപത്രത്തിന്റെ കരട് നേരത്തേ തയ്യാറാക്കിയിരുന്നു. നിയമോപദേശകരുടെ നിര്‍ദ്ദേശങ്ങളള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തുന്നത്. ദീലിപിനെതിരെ പഴുതടച്ചുള്ള കുറ്റപത്രമാണ് ഒരുങ്ങുന്നതെന്നാണ് സൂചന.
സംഭവം നടക്കുന്ന ദിവസം ദിലീപ് ചികിത്സയിലായിരുന്നുവെന്ന മൊഴി തെളിയിക്കാന്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദിലീപിനെയും ദിലീപിനേയും സഹോദരന്‍ അനൂപിനെയും വീണ്ടും ചോദ്യം ചെയ്തിരുന്നു. ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ മൊഴി. ഇത് സംബന്ധിച്ച് കുറ്റപത്രത്തില്‍ അപാകതകള്‍ ഉണ്ടാകാതിരിക്കാനാണ് വീണ്ടും ചോദ്യം ചെയ്തതെന്നാണ് ലഭിക്കുന്ന സൂചന. ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam