'ഈ ഞരമ്പന് ശിക്ഷ കിട്ടണം', തിരുവനന്തപുരം വിമാനത്താവളത്തില്‍ മോശം അനുഭവം; പ്രതികരിച്ച് യുവതി

Published : Feb 04, 2019, 07:04 PM ISTUpdated : Feb 05, 2019, 08:54 PM IST
'ഈ ഞരമ്പന് ശിക്ഷ കിട്ടണം', തിരുവനന്തപുരം വിമാനത്താവളത്തില്‍ മോശം അനുഭവം; പ്രതികരിച്ച് യുവതി

Synopsis

ഉറക്കെ പ്രതികരിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന പുരുഷാരം പ്രതികരിക്കാത്തത് വേദനയുണ്ടാക്കിയെന്നും അരെങ്കിലും സഹായത്തിനെത്തിയിരുന്നെങ്കില്‍ ഞരമ്പനെ അപ്പോള്‍ തന്നെ നിയമത്തിന് മുന്നിലെത്തിക്കാമായിരുന്നുവെന്നും ദിവ്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഇയാളെ കണ്ട് പിടിച്ച് അര്‍ഹമായ ശിക്ഷ ലഭ്യമാക്കാന്‍ എല്ലാവരും ഒപ്പം നില്‍ക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു

തിരുവനന്തപുരം: ജര്‍മനിയില്‍ ജോലി ചെയ്യുന്ന ദിവ്യ ജോസഫ് എന്ന യുവതിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് മോശം അനുഭവം നേരിട്ടത്. ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഖത്തർ എയർവേസിലാണ് ദിവ്യ എത്തിയത്. ഇതിനിടെ മധ്യവയസ്കനായ ഒരാളാണ് ദിവ്യയോട് മോശമായി പെരുമാറിയത്.  കാഴ്ച്ചയിൽ മധ്യവയസ്കനായ ഒരു "മാന്യൻ" വാഷ്‌റൂമിൽ നിന്ന് സ്വന്തം ഇരിപ്പിടത്തിലേക്ക് എന്ന വ്യാജേനെ പിന്നിൽ നിന്ന് വരികയും പൊതു ഞരമ്പൻ സ്വഭാവത്തെ അനുസ്‌മരിപ്പിക്കയും ചെയ്തുവെന്നാണ് സംഭവത്തെക്കുറിച്ച് ദിവ്യ പറഞ്ഞത്. ബാഗ് കൊണ്ട് പ്രതിരോധിച്ചപ്പോള്‍ അയാള്‍ വീണ്ടും മോശമായി പെരുമാറിയെന്നും ഉറക്കെ പ്രതികരിച്ചപ്പോള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്നും ദിവ്യ വിവരിച്ചു. 

ഉറക്കെ പ്രതികരിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന പുരുഷാരം പ്രതികരിക്കാത്തത് വേദനയുണ്ടാക്കിയെന്നും അരെങ്കിലും സഹായത്തിനെത്തിയിരുന്നെങ്കില്‍ ഞരമ്പനെ അപ്പോള്‍ തന്നെ നിയമത്തിന് മുന്നിലെത്തിക്കാമായിരുന്നുവെന്നും ദിവ്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഇയാളെ കണ്ട് പിടിച്ച് അര്‍ഹമായ ശിക്ഷ ലഭ്യമാക്കാന്‍ എല്ലാവരും ഒപ്പം നില്‍ക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു. മോശം പെരുമാറ്റം നേരിടേണ്ടിവന്നയാളിന്‍റെ ചിത്രം പങ്കുവച്ച് ഫേസ്ബുക്കിലുടെയും അവര്‍ പ്രതികരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മോശം പെരുമാറ്റം നേരിടേണ്ടി വരുമ്പോള്‍ പെണ്‍കുട്ടികള്‍ പ്രതികരിക്കണമെന്നും ദിവ്യ ചൂണ്ടികാട്ടി.

ദിവ്യ ജോസഫിന്‍റെ കുറിപ്പ്

പ്രതികരണശേഷി നഷ്ടപെട്ട പ്രവാസികളും എൻറെ പ്രിയ സഹോദരിമാരും അറിയാൻ

ഇന്ന് (4 .2.2019, 2.26 am )ദോഹയിൽ നിന്നും തിരുവനന്തപുരത്തേക് ഉള്ള ഖത്തർ എയർവേസ്‌ (QR 506) യാത്രക്കാരി ആണ് ഞാൻ.
പുലർച്ചെ രണ്ടരയോടെ ആണ് വിമാനം ലാൻഡ് ചെയ്തത്. പുറത്തേക്കിറങ്ങാൻ എല്ലാവരും തയാറായി നിൽക്കുമ്പോൾ കാഴ്ച്ചയിൽ മധ്യവയസ്കനായ ഒരു "മാന്യൻ" വാഷ്‌റൂമിൽ നിന്ന് സ്വന്തം ഇരിപ്പിടത്തിലേക്ക് എന്ന വ്യാജേനെ പിന്നിൽ നിന്ന് വരികയും പൊതു ഞരമ്പൻ സ്വഭാവത്തെ അനുസ്‌മരിപ്പിക്കയും ചെയ്തു. അതിനെ പ്രതിരോധിക്കാൻ എന്നോണം ഞാൻ എന്റെ ബാഗ് കൊണ്ട് അതിർത്തി സൃഷ്ടിച്ചപ്പോൾ വരിയിൽ എനിക്ക് മുന്നിലേക് മാറുകയും കരതലം എൻറെ തുടയിൽ അമർത്തുകയും ചെയ്തു (കൂടുതൽ കുൽസിത പ്രവർത്തികൾക്ക് സാഹചര്യം ഇല്ലാത്ത വിധം എന്റെ ബാഗ് തടസം സൃഷ്ടിച്ചതിന്റെ അമർഷം ആവാം).

35A സീറ്റിൽ യാത്ര ചെയ്ത എനിക്ക് ചുറ്റും ഒരു പുരുഷാരം തന്നെ ഉണ്ടായിരുന്നു.
(2 കുട്ടികളുമായി ഒരു സ്ത്രീ മാത്രമാണ് കുറച്ചു മാറി എങ്കിലും ഉണ്ടാരുന്നത്). അവനു നേരെ ദേഷ്യവും അമർഷവും ചെന്ന് അലറി വിളിച്ച എന്നിൽ നിന്നും അവനു പോകാൻ വഴി ഉണ്ടാക്കി കൊടുക്കയും എന്താണ് സംഭവിച്ചതെന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരുന്ന എല്ലാ സഹയാത്രികർക്കും പെരുത്ത് നന്ദി.

ഫ്ലൈറ്റിൽ നിന്നും കണ്ണുവെട്ടിച്ചു രക്ഷപെട്ട ഈ മാന്യൻ സ്വന്തം ബാഗ്ഗജ് പോലും എടുക്കാതെ പുറത്തിറങ്ങുകയും സുഹൃത്തുക്കളുടെ സഹായത്തോടെ ബാഗ്ഗ് എടുക്കുകയും ചെയ്കയാണുണ്ടായത്.

ഇത്തരം വൃത്തികേടുകൾ കാണിച്ചിട്ട് ഇവരെ സഹായിക്കാൻ വലിയ മനസ്‌ കാണിച്ച ആ സുഹൃത്തുക്കൾക്കും പ്രത്യേകം നന്ദി.

ഫ്ലൈറ്റ് ഇറങ്ങി ഞാൻ ആദ്യം സെക്യൂരിറ്റി വിഭാഗത്തിൽ പരാതി നൽകുകയാണ് ഉണ്ടായത്. അവർ വഴി എക്സിറ് ഡോർ നു അടുത്തുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്കും. പുറത്തേക് ഇറങ്ങുമ്പോൾ ആളെ കണ്ടെത്താൻ. തോന്ന്യാസം കാണിച്ചാലും തല്ലുകൊള്ളാതെ രക്ഷപ്പെടാനും അറിയാവുന്നവരാണല്ലോ ഇവർ. ആളെ കിട്ടിയില്ല.

എയർപോർട്ടിൽ നിന്ന് കിട്ടിയ 2 നല്ല ഉപദേശങ്ങൾ ഇവിടെ ചേർക്കട്ടെ.

1. പ്രവാസികൾ ആണ് പ്രതികരിക്കില്ല. ബസ്സിലോ ഉത്സവപ്പറമ്പിലോ നിങ്ങൾക്കുള്ള സുരക്ഷ പോലും പ്രവാസികൾക്കിടയിൽ നിങ്ങൾക്ക് കിട്ടില്ല.

2. നിങ്ങൾക്ക് നിങ്ങളെ ഉള്ളു, അപ്പോ തന്നെ പിന്നിലേക് പിടിച്ചിട് 2 എണ്ണം കൊടുക്കണമായിരുന്നു. എന്ത് ചെയ്താലും പ്രതികരിക്കാത്തവരാണ് ചുറ്റും. ഇതും അവർ കണ്ണടക്കും.

(രഹസ്യ നിർദേശം: "പുറത്തു വിളിക്കാൻ വന്നവർ ഉണ്ടെങ്കിൽ വിവരം കൊടുക്ക്, ഇരുട്ടത്തേക്കു മാറ്റി നിർത്തി ഇനി ആവർത്തിക്കാതെ വിധം കൊടുത്തിട്ടേ വിടാവുള്ളു" )

പ്രവാസി സുഹൃത്തുക്കളെ ഇതിൽ നിന്നും ഒരു കാര്യം വക്തമാണ്. ഇത്തരം ദുരനുഭവം ഉണ്ടായ ആദ്യത്തെ പെണ്ണ് ഞാൻ അല്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രതികരണം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നിങ്ങൾ നാട്ടിൽ മണിമേടകളും സൗധങ്ങളും കെട്ടിപ്പടുക്കാൻ ഉള്ള ഓട്ടപാച്ചിലിൽ ആവാം. പക്ഷെ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്ന നിങ്ങളുടെ വീട്ടിലെ സ്ത്രീകളും പെൺസുഹൃത്തുക്കളും ഇത്തരം നാലാം ലിംഗക്കാർക്കിടയിൽ ആണ് ജീവിക്കുന്നത്. നിങ്ങളുടെ ഈ മൗനമാണ് ചൂഷണങ്ങളുടെ അവർത്തനത്തിനു വഴി ഒരുക്കുന്നത്.

എൻറെ സഹോദരിമാരോട് 
നമുക്കു വേണ്ടി സംസാരിക്കാനും പ്രതികരിക്കാനും ആദ്യം നമ്മളെ ഉള്ളു. ആരെങ്കിലും വന്നാൽ തന്നെ അത് രണ്ടാമതെ ഉള്ളു. മറ്റുള്ളവർ നമുക്കിടുന്ന മാർക്കിനെ പറ്റിയുള്ള നമ്മുടെ ഭയമാണ് ഇവരുടെ ആയുധം. നമ്മുടെ ശരീരത്തിൽ നമ്മുടെ അനുവാദം ഇല്ലാതെ കൈ വെക്കുന്നവന്‍റെ കരണം അടിച്ചു പൊട്ടിക്കാനുള്ള അവകാശം നമുക്കുണ്ട്.

ആ മാന്യൻറെ ചിത്രം ചുവടെ ചേർക്കട്ടെ. എവിടെയെങ്കിലും വെച്ച് കണ്ടാൽ നിങ്ങൾക്ക് ആദരിക്കാം. "സ്പർശനസുഖം നേടി എങ്ങനെ തടി ഊരാം" എന്ന വിഷയത്തിൽ ഈ മാന്യനെ കൊണ്ട് ഒരു വർക്ക് ഷോപ്പും നടത്തിക്കാം..

NB: പരാതി കൊടുത്ത എന്നോട് പറയാനുള്ളത് പരസ്പരം പറഞ്ഞു എന്നെ അറിയിച്ച സഹയാത്രികർ അറിയാൻ: ഫ്ലൈറ്റ് യാത്രക്കിടയിൽ ചിലപ്പോ തട്ടലും മുട്ടലും ഒക്കെ ഉണ്ടായെന്നിരിക്കും എന്നഭിപ്രായപ്പെട്ട ചുവന്ന ടീഷർട്ടും ചുവപ്പിൽ കറുത്ത കളം ഉള്ള ഷർട്ട് ഇട്ട യുവകോമളന്മാരെ.. അറിയാത്ത തട്ടലും അറിഞ്ഞുള്ള തട്ടലും തിരിച്ചറിയാനുള്ള സെൻസർ പെണ്ണുടലിന്‍റെ സ്വാഭാവികത ആണ്.  സോ, അധികം മുട്ടാൻ പോവേണ്ട ഇപ്പോഴും ഭാഗ്യം തുണയ്ക്കണം എന്നില്ല.

കൃത്യമായി ഇവന്റെ ഫോട്ടോ എടുത്ത രഞ്ജിത്തേട്ടന് റൊമ്പ നൻഡ്രി 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ
'സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണോ? തെരഞ്ഞെടുപ്പ് വിജയത്തിന് പിആർ സഹായം തേടിയോ?'; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി വൈഷ്ണ സുരേഷ്