
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം തുറന്ന് പറയാതിരിക്കാന്‍ പോണ്‍സ്റ്റാറിന് കോടികള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. പോണ്‍ സ്റ്റാറായ സ്‌റ്റെഫാനി ക്ലിഫോര്‍ഡിനാണ് ട്രംപുമായുള്ള ബന്ധം പുറത്തറിയിക്കാതിരിക്കാന്‍ കോടികള്‍ നല്‍കിയത്. 1,30,000 ഡോളര്‍, ഏകദേശം 82, 69,365 രൂപയാണ് ട്രംപിന്റെ അഭിഭാഷകന്‍ നല്‍കിയതെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മെലാനിയയെ വിവാഹം ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ 2006 ല്‍ ഒരു ഗോള്‍ഫ് മത്സരത്തിനിടെയാണ് ട്രംപ് സ്‌റ്റെഫാനി ക്ലിഫോര്‍ഡിനെ പരിചയപ്പെടുന്നത്. സ്‌റ്റെഫാനി ട്രംപുമായുള്ള ബന്ധം എബിസി ന്യൂസുമായി പങ്കുവയ്ക്കാന്‍ 2016 ലെ തെരഞ്ഞെടുപ്പ് അടുത്തതോടെ തയ്യാറായിരുന്നു. തുടര്‍ന്നാണ് ട്രംപിന്റെ അഭിഭാഷകന്‍ മിഷേല്‍ കോഹെന്‍ സ്‌റ്റെഫാനിയുടെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്‌സണ് പണം നല്‍കി സംഭവം ഒതുക്കി തീര്‍ത്തത്.
സ്റ്റെഫാനി ക്ലിഫോര്‍ഡഡിന് പുറമെ പോണ്‍ നായികയായ ജെസീക്ക ഡ്രാക്കയുള്‍പ്പെടെ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഗോള്‍ഫ് മത്സരത്തിനിടെ പരിചയപ്പെട്ട തന്നെ ട്രംപ് മുറിയിലേക്ക് ക്ഷണിച്ചു. കൂട്ടുകാരികളുമൊത്ത് അവിടെയെത്തിയ തന്നെ ട്രംപ് അനുവാദമില്ലാതെ ചുംബിച്ചുവെന്നും ഒപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും സ്റ്റെഫാനി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ റിപ്പോര്‍ട്ട് സ്‌റ്റെഫാനി നിഷേധിച്ചു. ട്രംപുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് സ്റ്റെഫാനി നേരത്തേ പറഞ്ഞിരുന്നതാണെന്ന് ട്രംപിന്റെ അഭിഭാഷകന്‍ കൊഹാന്‍ പറഞ്ഞു. വാല്‍സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട് പഴയതാണെന്നും വിശദീകരണം നല്‍കിയിട്ടുണ്ടെന്നുമാണ് സംഭവത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam