കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം ഇന്ത്യയിലുള്ള കാമുകിക്ക് അയച്ചുകൊടുത്തത് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളാണ് കേസിൽ നിർണായകമായത്. സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ കുറ്റം ചുമത്തി.

വാഷിംഗ്ടൺ: യുഎസിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ അവിനാശ് നാർനെ(30) ആണ് ഭാര്യ രാജിത സബ്ബിനേനിയെ(27) കൊലപ്പെടുത്തിയ കേസിൽ യുഎസ് പൊലീസിന്റെ പിടിയിലായത്. കൊലപാതകത്തിന് ശേഷം പ്രതി ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം ഇന്ത്യയിലുള്ള തന്റെ കാമുകിക്ക് മൊബൈലിൽ അയച്ചുകൊടുത്തതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം നടന്ന മരണത്തിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതും പ്രതി അറസ്റ്റിലാകുന്നതും. 2025 ഒക്ടോബർ 27നാണ് രാജിത സബ്ബിനേനിയെ വീട്ടിലെ ശുചിമുറിയൽ ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്‍റ് എഞ്ചിനീയറായ നാർനെ പൊലീസിനെ വിളിച്ച് തന്റെ ഭാര്യ കുളിമുറി അകത്ത് നിന്നും പൂട്ടിയിട്ടിരിക്കുകയാണെന്നും, വാതിൽ തുറക്കാൻ തയ്യാറായില്ലെന്നും അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കുളിമുറി തകർത്തത്താണ് അകത്ത് കയറിയത്. രാജിത തറയിൽ ബോധം കെട്ട് കിടക്കുന്ന നിലയിലായിരുന്നു. സംഭവസ്ഥലത്ത് തന്നെ യുവതി മരിച്ചികുന്നു. താൻ പുറത്തേക്ക് പോയി ഏകദേശം 40 മിനിറ്റിനുശേഷം തിരികെ എത്തിയപ്പോൾ കുളിമുറി പൂട്ടിയിട്ടിരിക്കുന്നതായി കണ്ടാണ് താൻ പൊലീസിനെ വിളിച്ചതെന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ മരണം കൊലപാതകമാണെന്നും, ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും കണ്ടെത്തി.

ഭാര്യയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ കൃത്യം നടന്ന സ്ഥലത്ത് പ്രതി തെളിവുകൾ നശിപ്പിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു. എന്നാൽ പൊലീസിന്റെ വിശദമായ ഫോറൻസിക് പരിശോധനയിലും ഡിജിറ്റൽ തെളിവുകളിലുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹശേഷവും അവിനാശ് ഇന്ത്യയിലുള്ള കാമുകിയുമായി രഹസ്യബന്ധം തുടർന്നിരുന്നു. ദിവസവും നാല് തവണയെങ്കിലും ഇയാൾ കാമുകിയെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസവും ഇയാൾ കാമുകിയുമായി ദീർഘനേരം സംസാരിച്ചിരുന്നതായും തുടർന്ന് ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രവും അയച്ചു നൽകിയതായും പൊലീസ് കണ്ടെത്തി. ഈ ഫോൺ സന്ദേശങ്ങളും ഡിജിറ്റൽ തെളിവുകളുമാണ് കേസിൽ നിർണ്ണായകമായത്.

കേസന്വേഷണത്തിൽ നിർണ്ണായകമായത് വീട്ടിൽ നിന്ന് ലഭിച്ച 'സ്മൂത്തി' ആണ്. രാജിത മരിക്കുന്നതിന് തൊട്ടുമുമ്പ് കഴിച്ച പാനീയത്തിൽ പ്രതി എന്തെങ്കിലും മാരകമായ വസ്തുക്കൾ കലർത്തിയിരുന്നോ എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ രാജിതയുടേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയെ മനഃപൂർവ്വം കൊലപ്പെടുത്താൻ പ്രതി നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതായും പൊലീസ് കോടതിയെ അറിയിച്ചു. പ്രതിക്കെതിരെ യുഎസ് നിയമപ്രകാരം ഫസ്റ്റ് ഡിഗ്രി മർഡർ കുറ്റം ചുമത്തിയിട്ടുണ്ട്.