
കോട്ടയം: ബിജെപിയില്‍ താന്‍ അംഗത്വമെടുത്തതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫാ. മാത്യു മണവത്ത്. ബിജെപി കേരളയെന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും വിവരം തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നത്. ഇത് ബന്ധപ്പെട്ടവര്‍ തിരുത്തണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഫാ. മാത്യു മണവത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പാര്‍ട്ടി പോസ്റ്റ് തിരുത്തി. മാധ്യമങ്ങളെയും അഞ്ചു പുരോഹിതര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതായിട്ടാണ് ബിജെപി അറിയിച്ചിരുന്നത്. അതില്‍ ഫാ. മാത്യു മണവത്തിന്റെ പേരുണ്ടായിരുന്നു.
താന്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിട്ടില്ലെന്ന് വൈദികന്റെ പ്രസ്താവനയോടെ ബിജെപി വന്‍ പ്രതിരോധത്തിലായിരിക്കുകയാണ്. എന്റെ പ്രവർത്തന മണ്ഡലം ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രിയം എന്റെ മേഖലയല്ലെന്ന് ഫാ. മാത്യു മണവത്ത് വിശദമാക്കി. ബിജെപിയുടേയോ, കോൺഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയോ അംഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ രാഷ്ടീയ പാർട്ടികളിലെയും നേതാക്കളുമായി പരിചയമുണ്ട്, ചിലരൊക്കെയായി വ്യക്തി ബന്ധമുണ്ട്. ആ നിലയിൽ അൽഫോൺസ് കണ്ണന്താനവുമായിട്ടും ബന്ധമുണ്ട് . അതുപോലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പലരുമായും വ്യക്തി ബന്ധമുണ്ട്. ജന്മനാട്ടിലെ ഒരു സഹോദരന്‍ സൗദിയില്‍ മരണപ്പെട്ടിരുന്നു . നിര്‍ധന കുടുംബമായ ആ സഹോദരനെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷയുമായി ശ്രീധരന്‍ പിള്ളയെ കണ്ടിരുന്നുവെന്നത് സത്യമാണ്. ശ്രീധരൻപിള്ളയെ കണ്ടാൽ മെമ്പർ ആകുമോയെന്നും വൈദീകന്‍ ചോദിക്കുന്നു.
കരുണ എന്ന സ്വഭാവം പലപ്പോഴും തന്നെ പ്രയാസങ്ങളില്‍ ചാടിച്ചിട്ടുണ്ട് ഇതും അത്തരത്തിലുള്ള ഒന്നാണെന്നും വൈദീകന്‍ വിശദീകരിക്കുന്നു. ചിലയിടങ്ങളില്‍ ചെല്ലുമ്പോള്‍ അവര്‍ നല്‍കുന്ന ജ്യൂസ് കുടിക്കേണ്ടി വരും, അവർ ഒരു നല്ല വാക്ക് പറയാൻ പറയുമ്പോൾ നിഷേധിക്കാൻ പറ്റാതെ വരും. അവർ ഫോട്ടോ എടുക്കും അവരുടെ അനുയായി അല്ലെങ്കിൽ അനുഭാവി എങ്കിലും ആക്കുമെന്നും വൈദീകന്‍ കൂട്ടിച്ചേര്‍ത്തു. വൈദീകന്റെ പ്രസ്താവന വനന്തിന് പിന്നാലെ ബിജെപി പോസ്റ്റ് തിരുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam