രോഹിംഗ്യന്‍ വിഷയം; ഇന്ത്യയെ അഭയാര്‍ത്ഥികളുടെ തലസ്ഥാനമാക്കാനാകില്ലെന്ന് കേന്ദ്രം

By Web DeskFirst Published Jan 31, 2018, 3:21 PM IST
Highlights

ദില്ലി: ഇന്ത്യയെ അഭയാര്‍ത്ഥികളുടെ തലസ്ഥാനമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രോഹിംഗ്യകളെ തിരിച്ചയക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ മറുപടി. അതേസമയം, രോഹിംഗ്യകളെ തല്‍ക്കാലം മ്യാന്‍മാറിലേക്ക്  തിരിച്ചയക്കരുതെന്ന ഉത്തരവ് കോടതി  നിലനിര്‍ത്തി. ബിഎസ്എഫ് ഗ്രനേഡ് പ്രയോഗിച്ച് രോഹിഗ്യന്‍ അഭയാര്‍ത്ഥികളെ ആട്ടിപ്പായിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

എത്രയും വേഗം അഭയാര്‍ത്ഥികളുടെ മനുഷ്യാവകാശം കോടതി ഉറപ്പാക്കണം. എന്നാല്‍  രോഹിംഗ്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ കോടതി ഇടപെടേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇന്ത്യയിലുള്ള രോഹിംഗ്യകളെ സര്‍ക്കാര്‍ നാടുകടത്തുന്നില്ല. അതിനാല്‍ അടിയന്തര തീരുമാനത്തിന്റെ ആവശ്യമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇന്ത്യയിലെത്തിയ അഭയാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നായിരുന്നു കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ വാദം. അഭയാര്‍ത്ഥികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും മനഷ്യാവകാശ കമ്മീഷന്‍ വേണ്ടി ഹാജരായ ഗോപാല്‍ സുബ്രമണ്യം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങളെ കുറിച്ച്  അറിയിക്കാന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര കേന്ദ്ര സര്‍ക്കാരിന് നി‍ര്‍ദ്ദേശം നല്‍കി.  കേസ് മാര്‍ച്ച് ഏഴിലേക്ക് മാറ്റി.

 

click me!