ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് വ്യക്തമാക്കി ഉന്നതവിദ്യാഭ്യാസമന്ത്രി. വിസി നിയമനത്തിൽ ഗവർണറുമായി സർക്കാർ സമവായത്തിലെത്തിയതിന് പിന്നാലെയാണ് നയം മാറ്റം

തിരുവനന്തപുരം: ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് വ്യക്തമാക്കി ഉന്നതവിദ്യാഭ്യാസമന്ത്രി. വിസി നിയമനത്തിൽ ഗവർണറുമായി സർക്കാർ സമവായത്തിലെത്തിയതിന് പിന്നാലെയാണ് നയം മാറ്റം മന്ത്രി തന്നെ സമ്മതിക്കുന്നത്. ഭരണപക്ഷ പ്രതിനിധികൾ സഹകരിച്ചതോടെ കെടിയുവിൽ ഇന്ന് ബജറ്റ് പാസാക്കി. കേരള രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെ എസ് അനിൽകുമാറിനെ മാറ്റിയത് ഒത്തുതീർപ്പിന്‍റെ ഭാഗമല്ലെന്നാണ് ആർ ബിന്ദുവിന്‍റെ വിശദീകരണം. അനിൽകുമാറിന്‍റെ അപേക്ഷയിലാണ് നടപടി എന്ന് മന്ത്രി പറയുന്നു. 14 മാസത്തിന് ശേഷമാണ് സാങ്കേതിക സർവകലാശാലയിൽ സമാധാന അന്തരീക്ഷത്തിൽ ബോർഡ് ഓഫ് ഗവേഴ്നസ് യോഗം ചേർന്നത്.

കഴിഞ്ഞ തവണ ഗവർണർ യോഗത്തിനെത്തിയെങ്കിലും എംഎൽഎമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും വിട്ടുനിന്നതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇന്ന് ഗവർണ്ണറെ സ്വീകരിക്കാൻ വിസി സിസ തോമസിനൊപ്പം സിപിഎം എൽഎ ഐബി സതീഷും എത്തി. മാർച്ചിൽ പാസ്സാക്കേണ്ടിയിരുന്ന 373.52 കോടി രൂപയുടെ ബജറ്റ് അംഗീകരിച്ചു. കെടിയുവും ഡിജിറ്റലും കഴിഞ്ഞ് കാലിക്കറ്റിൽ വിസി നിർണ്ണയത്തിനുള്ള നടപടി ലോക് ഭവൻ തുടങ്ങി.