
ഇന്‍ഡോര്‍: ഇന്‍ഡോറില്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ബിജെപി നേതാവായ ജഗ്ദീഷ് കരോട്ടിയ (കല്ലു പല്‍വാന്‍-65), മക്കളായ അജയ് (36), വിജയ് (38), വിനയ് (31) സഹായിയായ നീലേഷ് കശ്യപ് (28) എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
ബന്‍ഗംഗയില്‍ താമസിക്കുന്ന ട്വിങ്കിള്‍ (22) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ട്വിങ്കിളിന് ജഗ്ദീഷ് കരോട്ടിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. തുടര്‍ന്ന് ജഗ്ദീഷുമായി താമസിക്കണമെന്ന് പറഞ്ഞ് ട്വിങ്കിള്‍ പ്രശ്നമുണ്ടാക്കിയതോടെ മക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
2016 ഒക്ടോബര്‍ 16ന് ട്വിങ്കിളിന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഈ സംഘം കത്തിച്ചു. ഈ സ്ഥലത്ത് നിന്ന് ട്വിങ്കിളിന്‍റെ ആഭരണങ്ങള്‍ ലഭിച്ചതാണ് കേസിന് വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പ് കണ്ട ശേഷമാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.
ഒരു നായയെ കത്തിച്ച ശേഷം ആരോ ഒരു മനുഷ്യ മൃതദേഹം കത്തിച്ചുവെന്ന് പറഞ്ഞ് പരത്തുകയാണ് പ്രതികള്‍ ആദ്യം ചെയ്തത്. ഇതോടെ പൊലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ അത് നായയാണെന്ന് വ്യക്തമായി. ഇതോടെ അന്വേഷണം വഴി തിരിച്ച് വിടാന്‍ പ്രതികള്‍ക്ക് സാധിച്ചു.
തുടര്‍ന്ന് ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓസിലേഷന്‍ സിഗ്നേച്ചര്‍ ഫ്രൊഫിലിംഗ് (ബിഇഒഎസ്) എന്ന ശാസ്ത്രീയ പരിശോധന നടത്തിയാണ് കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് കണ്ടെത്താന്‍ കഴിഞ്ഞത്. കൂടുതല്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്ന് ഇന്‍ഡോര്‍ ഡിഐജി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam