
ദില്ലി: നോട്ട് അസാധുവാക്കല്‍ മൂലം വേശ്യാവൃത്തിയില്‍ ഗണ്യമായ കുറവുണ്ടായതായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. വേശ്യാവൃത്തിയ്ക്ക് പുറമേ ക്വട്ടേഷന്‍ കൊലകളിലും, കശ്മീരിലെ കല്ലേറിലും വന്‍ തോതില്‍ കുറവുണ്ടായതായും മന്ത്രി പറഞ്ഞു. ബീഹാര്‍,പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ദില്ലി പോലുള്ള വലിയ നഗരങ്ങളിലേക്ക് കടത്തപ്പെടുന്നുണ്ട്.
ഇതിന് ഇടനിലക്കാര്‍ വന്‍ തുകകള്‍ കൈപ്പറ്റുന്നുമുണ്ട്. എന്നാല്‍, നോട്ട് അസാധുവാക്കലിന് ശേഷം അത്തരമൊരു പ്രവണതയില്‍ കാര്യമായ മാറ്റമുണ്ടായതായും മന്ത്രി അവകാശപ്പെടുന്നുണ്ട്. നോട്ട് അസാധുവാക്കലിനെ കുറിച്ച് ദില്ലിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ സത്യസന്ധമായ ഒരു രാജ്യമായി പരിവര്‍ത്തിപ്പിക്കാന്‍ നടത്തിയ ഒരു ശ്രമത്തിന്റെ ഭാഗമാണ് നോട്ട് അസാധുവാക്കലെന്നും രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.
നോട്ട് അസാധുവാക്കല്‍ ബാധിച്ചത് രാജ്യത്തെ പാവങ്ങളെയാണ് എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയും രവിശങ്കര്‍ പ്രസാദ് പരിഹാസത്തോടെ തള്ളി. പാവങ്ങള്‍ സന്തുഷ്ടരാണെന്നും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ചുവടുമാറിയതോടെ എല്ലാ മെച്ചങ്ങളും അവര്‍ക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് ലഭിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam