ദുബായ്: ഗ്ലോബല്‍വില്ലേജിലെ പിരമിഡ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഈജിപ്തിന്‍റെ തനത് സംസ്കാരത്തിന്‍റെ ചിഹ്നങ്ങളാണ് പവലിയനില്‍ ഇടംപിടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ ഗിസയിലെ പിരമിഡ് ആഗോള ഗ്രാമത്തില്‍ എടുത്തുവച്ചതുപോലെയാണ് ഈജിപ്ത് പവലിയന്‍.
രാജകൊട്ടാരങ്ങള്‍ മുതല്‍ ശവകുടീരങ്ങള്‍വരെ മണ്ണില്‍ തീര്‍ത്ത ഈജിപ്തിലെ പുരാണ മണ്‍നിര്‍മിതികള്‍ ഇന്നും പ്രശസ്തമാണ്. ഗ്ലോബല്‍ വില്ലേജിലെ ഈജിപ്ഷ്യന്‍ കവാടത്തിലും മണ്‍പാത്രനിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ശില്‍പികളാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. സന്ദര്‍ശകനും നിര്‍മാണ രാതികള്‍ കാണാനും പരിശീലിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
പവലിയനിലെ ഇരുപതു സ്റ്റാളുകളില്‍ ഈജിപ്തിന്‍റെ തനത് സംസ്കാരത്തിന്റെ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അറബുവംശജർ തന്നെയാണ് ഇത്തരം അപൂർവവസ്തുക്കളുടെ ശേഖരത്തിൽ ഏറെ കമ്പക്കാര്‍. ആഗോള ഗ്രാമത്തിന് തിരശീല വീഴാന്‍ ആഴ്ചകള്‍മാത്രം ബാക്കിനില്‍ക്കെ നിരവധി മലയാളികളും സന്ദര്‍ശകവിസയില്‍ യുഎഇയില്‍ എത്തുന്നുണ്ട്.
ശില്‍പങ്ങള്‍, വസ്ത്രങ്ങള്‍, തോലില്‍ തീര്‍ത്ത ചെരുപ്പുകളും ബാഗുകളുമെല്ലാം വിവധ സ്റ്റാളുകളില്‍ ഇടംപിടിച്ചിരിക്കുന്നു. ആഗോളഗ്രാമത്തിലെ എഴുപത്തിയഞ്ചു രാജ്യങ്ങളുടെ പവലിയനുകളില്‍ ശീതീകരിച്ച ഒരേയൊരു പവലിയനും ഈജിപ്തിന്‍റേതാണ്.