കാരായിമാരുടെ മോചനം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നീതിയാത്ര

By Web DeskFirst Published May 9, 2017, 11:51 AM IST
Highlights

കണ്ണൂര്‍: തലശേരി ഫസല്‍ വധക്കേസിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും മോചനമാവശ്യപ്പെട്ട് കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് ഡിവൈഎഫ്‌ഐയുടെ നീതിയാത്ര. കേസില്‍ പുനരന്വേഷണമാവശ്യപ്പെട്ടുള്ള യാത്ര 11ന് എറണാകുളത്തെത്തും. ബി ജെ പിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് കേസില്‍ സി ബി ഐ പുനരന്വേഷണം നടത്താത്തതെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു.

സിപിഎം പ്രവര്‍ത്തകന്‍ വാളാങ്കിച്ചാല്‍  മോഹനനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ പശ്ചാത്തലത്തില്‍ കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യമാണ് സിപിഎം ശക്തമാക്കുന്നത്.   ഫസലിനെ കൊലപ്പെടുത്തിയത് താനടക്കമുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നായിരുന്നു ചോദ്യെ ചെയ്യലിനിട സുബീഷിന്റെ വെളിപ്പെടുത്തല്‍.     കേസിലകപ്പെട്ട് 5 വര്‍ഷമായി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാകാതെ എരണാകുളത്ത് കഴിയുകയാണ് ജനപ്രതിനിധികള്‍ കൂടിയായ കാരായി രാജനും കാരായി ചന്ദ്രശേഖരനും.  ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്തവത്തിലുള്ള നീതിയാത്ര.  രൂക്ഷമായ വിമര്‍ശനമാണ് യാത്ര ഉദ്ഘാടനം ചെയ്ത് സിപിഎം ജില്ലാ സെക്രട്ടറി സിബിഐക്ക് എതിരെ നടത്തിയത്.
 
തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം വോളണ്ടിയര്‍മാരാണ് ജാഥയില്‍ പങ്കെടുക്കുന്നത്. ജാഥക്ക് ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണയോഗങ്ങളും മനുഷ്യാവകാശ സംഗമങ്ങളും നടക്കും. യാത്ര കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ പിന്നിട്ട് പതിനൊന്നാം തീയതി എറണാകുളത്ത് സമാപിക്കും.

click me!