ജപ്പാനില്‍ വീണ്ടും ഭൂചലനം

By Web DeskFirst Published Sep 26, 2016, 6:05 PM IST
Highlights

ടോക്കിയോ: ജപ്പാനിലെ ഒകിനാവായിലും സമീപ ദ്വീപുകളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

സമുദ്ര നിരപ്പില്‍ നിന്ന് 40 കിലോമീറ്റര്‍ ഉള്ളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. 5.5 റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഹൊക്കൈഡോ തീരപ്രദേശത്തും രേഖപ്പെടുത്തി. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഒന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ജപ്പാന്റെ കിഴക്കന്‍ തീരത്ത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

നാലു ടെക്‌ടോണിക്ക് ഫലകങ്ങളുടെ സംഗമ സ്ഥാനത്താണ് ജപ്പാന്‍ സ്ഥിതിചെയ്യുന്നത്. അതിനാല്‍ എല്ലാവര്‍ഷവും ഇത്തരത്തിലുള്ള ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്.

2011ല്‍ കടലിനടിയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് രാജ്യത്തെ വടക്കു കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച സുനാമിയില്‍ 18,000 പേര്‍ മരിക്കുകയും ഫുക്കുഷിമ ആണവനിലയത്തിലെ മൂന്നു റിയാക്ടറുകള്‍ തകരുകയും ചെയ്തിരുന്നു.

ശക്തമായ ഭൂചലനങ്ങളെ നേരിടാന്‍ സാധിക്കുന്ന തരത്തിലാണ് രാജ്യത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഇതാണ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകാത്തതിനു കാരണം.

click me!