
കോംഗോ: ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ എബോള ബാധയിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. എബോള പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സംഘം കോംഗോയിൽ എത്തി. പുതുതായി വികസിപ്പിച്ച എബോള വാക്സിന്റെ 4000 ഡോസും കോംഗോയിൽ എത്തിച്ചിട്ടുണ്ട്.
പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള എംബറ്റാകേ നഗരത്തിലാണ് എബോള ഭീതിപരത്തി പടർന്ന് പിടിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഒരു നഴ്സ് ഉൾപ്പെടെ 27 പേരാണ് എബോള ബാധിച്ച് മരിച്ചത്. അറുപത് പേർ എബോള ബാധിച്ച് ചികിത്സയിലാണ്. 1970ലാണ് വിനാശകാരിയായ എബോള വൈറസിനെ തിരിച്ചറിഞ്ഞത്. ലോകാരോഗ്യ സംഘടന അടിയന്തിര ധനസഹായമായി 10 ലക്ഷം ഡോളർ കോംഗോയ്ക്ക് നൽകി.
ഇത് ഒൻപതാം തവണയാണ് കോംഗോ എബോള വയറസിന്റെ പിടിയിലമരുന്നത്. നിപയ്ക്ക് സമാനമായി വവ്വാൽ, കുരങ്ങ് എന്നിവ വഴിയാണ് എബോള വൈറസും മനുഷ്യരിലേക്ക് എത്തുന്നത്. വൈറസ് മനുഷ്യശരീരത്തിലെത്തിയാൽ രണ്ടു മുതൽ 21 ദിവസത്തിനിടെ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും. ശക്തമായ പനി, തൊണ്ടവേദന, പേശീവേദന, തളർച്ച, ചർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. ആന്തരികമോ, ബാഹ്യമോ ആയ രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്. അടിയന്തിയ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ 16 ദിവസത്തിനുള്ളിൽ മരണം സംഭവിക്കാം.
2017ൽ 15 പേരാണ് മരണത്തിന് കീഴടങ്ങിയത്. ചരിത്രത്തിലേ ഏറ്റവും വലിയ എബോള ബാധയുണ്ടായ 2014- 15 കാലയളവിൽ ആഫ്രിക്കയിൽ 11,300 പേരാണ് മരിച്ചത്. ഗിനി, സിയെറാ ലിയോൺ, ലൈബീരിയ എന്നിവിടങ്ങളിലാണ് അന്ന് 30,000 പേർക്കാണ് വൈറസ് ബാധയുണ്ടായത്. എബോള പ്രതിരോധിക്കാൻ മേർക്ക് എന്ന കമ്പനി പരിമിതമായ അളവിൽ പുറത്തിറക്കുന്ന വാക്സിനാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. എന്നാൽ എബോള പ്രതിരോധം കൂടുതൽ ഫലപ്രദമാകണമെങ്കിൽ മറ്റ് കമ്പനികളും വാക്സിന്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam