
സൗദി അറേബ്യ: നിപ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ മക്കള്‍ക്ക് യുഎഇയില്‍ നിന്ന് പഠന സഹായം. രണ്ടുകുട്ടികളുടെയും ബിരുദാനന്തര ബിരുദം വരെയുള്ള സമ്പൂർണ പഠന ചെലവ് പ്രവാസി വനിതകളുടെ നേതൃത്വത്തിലുള്ള അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഏറ്റെടുത്തു.
ലിനിയുടെ മക്കളായ രണ്ട് വയസ്സുകാരൻ സിദ്ധാർഥിന്റേയും അഞ്ചു വയസ്സുകാരൻ ഋതുലിന്റെയും ഈ അധ്യന വർഷം മുതൽ പ്രഫഷനൽ വിദ്യാഭ്യാസമോ, ബിരുദാനന്തര ബിരുദമോ വരെയുള്ള സമ്പൂർണ വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അറിയിച്ചു.
അബുദാബിയിൽ താമസിക്കുന്ന ജ്യോതി പാലാട്ട്, ശാന്തി പ്രമോദ് എന്നിവരാണ് ഈ സ്ഥാപനത്തിന് നേതൃത്വം നൽകുന്നത്. കുട്ടികളുടെ സമ്പൂർണ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നതിനെ സംബന്ധിച്ചുള്ള ഔദ്യോഗികമായ രേഖകൾ ഉടൻ ലിനിയുടെ കുടുംബത്തിന് കൈമാറും. അമ്മയുടെ വിയോഗം പോലും തിരിച്ചറിയാൻ പ്രായമായിട്ടില്ലാത്ത കുട്ടികൾ ഒരു കുറവും കൂടാതെ വളരണം എന്നതിനാലാണ് ഇങ്ങനൊരു തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
പാലക്കാട് ജില്ലയിൽ നിപ്പാ വൈറസ് രോഗബാധയെ ചെറുക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി പ്രത്യേക പരിപാടികൾ അവൈറ്റിസ് നടത്തി വരികയാണ്. നിപ്പാ വൈറസിനെ കുറിച്ച് ഒരു നാടിനെ മുഴുവൻ ബോധവാന്മാരാക്കിയിട്ടാണ് ലിനി യാത്ര പറഞ്ഞത്. തന്റെ ആരോഗ്യം പോലും കണക്കിലെടുക്കാതെ കർമ്മനിരതയായിരുന്ന ലിനിക്കും അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാതിരുന്ന മക്കൾക്കുള്ള താങ്ങും കരുതലുമായാണ് പഠന സഹായത്തെ കാണുന്നതെന്ന് ഡയറക്ടര്‍ ശാന്തി പ്രമോദ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam