ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രമുഖ നേതാവ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

By Web DeskFirst Published Aug 5, 2016, 1:43 AM IST
Highlights

ഐ.എസ് ക്യാമ്പുകള്‍ക്ക് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരനേതാവ് കൊല്ലപ്പെട്ടെന്നാണ് സൈന്യം പുറത്തുവിട്ട വിവരം. സിനായി പ്രവശ്യയിലെ ഐഎസ് ജിഹാദി ഭീകരരുടെ ശക്തികേന്ദ്രമായ എല്‍ ആരിഷ് പട്ടണത്തിന് നേരെയായിരുന്നു സൈന്യത്തിന്‍റെ വ്യോമാക്രമണം.
തലസ്ഥാന നഗരമായ കെയ്റോയെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളുടെ നിയന്ത്രണം സിനായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബു ദുവാ അല്‍ അന്‍സാരിക്കായിരുന്നു. ഇയാള്‍ക്കൊപ്പം 45 ഭീകരേയും വധിച്ചതായി ഈജിപ്ഷ്യന്‍ സൈനികനേതൃത്വം അവകാശപ്പെട്ടു. രഹസ്യ ആയുധകേന്ദ്രങ്ങളും സൈന്യം ബോംബിട്ട് നശിപ്പിച്ചു. കൃത്യമായ ഇന്‍റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന ആക്രമണത്തിലാണ് അബു ദുവാ അല്‍ അന്‍സാരിയെ വധിച്ചതെന്ന് സൈനികനടപടിക്ക് നേതൃത്വംകൊടുത്ത ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സാമിര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

എന്നാല്‍ എപ്പോഴാണ് ആക്രമണം നടന്നതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നില്ല.സൈന്യത്തിന്‍റെ അവകാശവാദം സംബന്ധിച്ച് ഐഎസിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. 2011 മുതല്‍ സിനായി പ്രവശ്യ ഭീകരരുടെ നിയന്ത്രണത്തിലാണ്. 2014ലാണ് അബു ദുവാ അല്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള ജിഹാദികള്‍ ഐ.എസില്‍ ലയിച്ചത്. നിരവധി ചാവേര്‍ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു അന്‍സാരി. 2014 ഒക്ടോബറില്‍ 33 സുരക്ഷാ സൈനികരെ വധിച്ചതാണ് ഇതില്‍ ഏറ്റവും വലുത്. കെയ്റോയിലും അനുഭാവികളുള്ള അബു ദുവാ അല്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള ഭീകരസംഘത്തില്‍ 1000 മുതല്‍ 1500 അംഗങ്ങള്‍ ഉള്ളതായാണ് വിവരം. സൈന്യത്തിന്‍റെ അവകാശവാദം ശരിയെങ്കില്‍ തലവന്‍ നഷ്‌ടപ്പെട്ട സംഘത്തില്‍നിന്ന് ഈ മേഖല തിരിച്ചുപിടിക്കുക ഈജിപ്ഷ്യന്‍ സൈന്യത്തിന് ഇനി എളുപ്പമാകും.

click me!