ഖത്തറിന്‍റെ മുൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. 1995 മുതൽ 2013 വരെ ഖത്തറിനെ നയിച്ച അദ്ദേഹം രാജ്യത്തിന്‍റെ ആധുനികവൽക്കരണത്തിൽ നിർണായക പങ്ക് വഹിക്കുകയും 2013-ൽ മകനായ ശൈഖ് തമീമിന് അധികാരം കൈമാറുകയും ചെയ്തു. 

ദോഹ: ഖത്തറിന്‍റെ മുൻ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി (74) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഖത്തർ അമീരി ദിവാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മരണവിവരം അറിയിച്ചത്. ഹിജ്റ വർഷം 1448 മുഹറം 27-നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കിയ പ്രിയ നേതാവിന്‍റെ വിയോഗത്തിൽ അമീരി ദിവാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. രാജ്യത്തിനും അറബ്-ഇസ്‌ലാമിക ലോകത്തിനും വേണ്ടി അദ്ദേഹം ചെയ്ത മഹത്തായ സേവനങ്ങൾക്ക് അല്ലാഹു അത്യുത്തമമായ പ്രതിഫലം നൽകട്ടെയെന്നും അമീരി ദിവാൻ പ്രസ്താവനയിൽ കുറിച്ചു. 1995 മുതൽ 2013 വരെയുള്ള 18 വർഷക്കാലം ശൈഖ് ഹമദ്, ഖത്തർ അമീറായി സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് 2013-ൽ ഭരണം തന്‍റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് കൈമാറിക്കൊണ്ട് അദ്ദേഹം ചരിത്രം കുറിച്ചു.

ശൈഖ് ഹമദിന്‍റെ ഭരണകാലത്താണ് ഖത്തർ ആഗോളതലത്തിൽ ശ്രദ്ധേയമായ സാമ്പത്തിക, രാഷ്ട്രീയ മുന്നേറ്റം നടത്തിയത്. അദ്ദേഹത്തിന്‍റെ 18 വർഷത്തെ ഭരണത്തിനിടയിലാണ് 2006-ലെ ഏഷ്യൻ ഗെയിംസ്, 2012-ലെ യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം (COP18), ദോഹ കരാർ, ഫതഹ്-ഹമാസ് ദോഹ കരാർ എന്നിവയ്ക്ക് ഖത്തർ ആതിഥേയത്വം വഹിച്ചതും, ഒടുവിൽ രാജ്യത്തെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച 2022-ലെ ഫിഫ ലോകകപ്പ് വേദിയായി ഖത്തറിനെ തിരഞ്ഞെടുത്ത ചരിത്രപരമായ തീരുമാനമുണ്ടായതും.