നക്സലുകളുമായി ഏറ്റുമുട്ടല്‍: 9 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

By Web DeskFirst Published Mar 13, 2018, 2:22 PM IST
Highlights
  •  നക്സല്‍ മേഖലയായ കിസ്താറാമില്‍ ഐഇഡി പൊട്ടിത്തെറിച്ചാണ് സിആര്‍പിഎഫ് ജവാന്‍മാര്‍ മരിച്ചത്.  

സുക്മ: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒമ്പത് സിആര്‍എഎഫ് ജവാന്‍മാര്‍ മരിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന സംഘമാണ് ഐഇഡ‍ി സ്ഫോടനത്തില്‍ മരിച്ചത്. നാല് ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബസ്തറിലെ കിസ്താറാമില്‍ ഉച്ചയ്‌ക്ക് പന്ത്രണ്ടരയ്‌ക്കാണ് മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴി ബോംബ് പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് 212 ബറ്റാലിയന്‍ അംഗങ്ങള്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു.

രാവിലെ സുഖ്മയില്‍ മാവോയിസ്റ്റുകളുമായി സിആര്‍പിഎഫ് ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. 11 ദിവസം മുമ്പ് ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകളെ സിആര്‍പിഎഫ് വധിച്ചിരുന്നു. ഇതിന് പകരമായാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

സുഖ്മയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 25 മാവോയിസ്റ്റുകളെയാണ് ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് വകവരുത്തിയത്. രണ്ട് വര്‍ഷത്തിനിടെ 300 നക്‌സലുകളെ ഇല്ലാതാക്കിയെന്നാണ് റിപ്പോര്‍ട്ട്. സുഖ്മ ആക്രമണത്തെ അപലപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഛത്തീസ്ഗഡിലെത്താന്‍  സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കി. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിനോട് രാജ്‍നാഥ് സിംഗ് റിപ്പോര്‍ട്ട് തേടി.

click me!