
തിരുവനന്തപുരം; ഇ.പി. ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമനക്കേസിലെ എല്ലാ തുടര്‍നടപടികളും ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് തുടരണമോയെന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇ.പി. ജയരാജന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
കേസില്‍ ആരെങ്കിലും നേട്ടമുണ്ടിക്കിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ജയരാജിനെതിരെ ക്രിമിനല്‍കേസ് നിലനില്‍ക്കില്ലെന്നാണ് അന്വേഷണത്തില്‍നിന്ന് മനസ്സിലാക്കാനായതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ തുടര്‍നടപടികളും കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.
കേസുമായി ഇനി മുന്നോട്ട് പോകണമോ എന്ന് വിജിലന്‍സിന് തീരുമാനിക്കാം. ഏതെങ്കിലും തരത്തില്‍ മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ അത് വിജിലന്‍സിന്റെ തീരുമാനം അനുസരിച്ച് മാത്രമാകുമെന്നും കോടതി പറഞ്ഞു. കേസ് എഴുതിത്തള്ളുന്നതിന് സ്‌റ്റേ തടസ്സാവില്ലെന്നും കോടതി വ്യക്തമാക്കി. കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാര് തുടക്കത്തില്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.
ആദ്യം തന്നെ ഒഴിവാക്കേണ്ടിയിരുന്ന കേസാണിതെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കേസുമായി ശക്തമായി മുന്നോട്ട് പോകണം എന്ന നിലപാടിലായിരുന്നു ആദ്യം വിജിലന്‍സ്. എം.ഡി നിയമനക്കാര്യത്തില്‍ പി.കെ. സുധീറിന് ഗുണമുണ്ടായെന്നും അത് വിലയേറിയ കാര്യസാധ്യമായി കാണണമെന്നും വിജിലന്‍സ് വാദിച്ചു.
എന്നാല്‍ പിന്നീട് ഈ നിലപാടില്‍ വിജിലന്‍സ് മാറ്റം വരുത്തി. പ്രതികളാരും സാന്പത്തിക നേട്ടമുണ്ടാക്കിയില്ലെന്ന് കാട്ടി വിജിലന്‍സ് വിശദീകരണപത്രിക നല്‍കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പികെ സുധീര്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam