
ദില്ലി: വിവാഹിതയുമായി അവിഹിതബന്ധം പുലര്‍ത്തിയാല്‍ പുരുഷനെ മാത്രം കുറ്റക്കാരാക്കുന്ന നിലവിലെ വകുപ്പ് റദ്ദാക്കാതെ സ്ത്രീയെയും പ്രതിചേര്‍ക്കുന്ന നിയമം കേന്ദ്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുവെന്ന് മാധ്യമ വാര്‍ത്തകള്‍. ഭാരതീയസംസ്‌കാരത്തില്‍ വിവാഹത്തിന്റെ സംശുദ്ധി നിലനിര്‍ത്താന്‍ വകുപ്പ് അനിവാര്യമാണെന്ന് സര്‍ക്കാര്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. വിവാഹേതര ബന്ധങ്ങള്‍ സംബന്ധിച്ച കേസില്‍ സ്ത്രീകളെ ഇരയായിക്കണ്ട് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര നിലപാടെന്ന് മാധ്യമ വാര്‍ത്തകള്‍ പറയുന്നു.
പുരുഷനോടൊപ്പം കുറ്റംചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ജോസഫ് ഷൈന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പും ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 198(2) വകുപ്പും റദ്ദാക്കണമെന്ന ഹര്‍ജിയോട് യോജിക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചതെങ്കിലും വിഷയം ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയിലാണ്.
വിവാഹേതരബന്ധം കുറ്റം തന്നെയാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ സംസ്‌കാരവും ഘടനയും കണക്കിലെടുക്കുമ്പോള്‍ വിവാഹത്തിന്‍റെ സംശുദ്ധി സംരക്ഷിക്കാന്‍ ഈ വകുപ്പ് ആവശ്യമാണ്. എന്നാല്‍, അതു ഭേദഗതി ചെയ്യുന്നതുസംബന്ധിച്ച് ലോ കമ്മിഷന്‍ പരിശോധിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു. പരപുരുഷബന്ധത്തില്‍ ഏര്‍പ്പെടുന്ന വിവാഹിതയായ സ്ത്രീക്ക് പൂര്‍ണസംരക്ഷണം നല്‍കുന്നതാണ് നിലവിലെ വകുപ്പ്.
പുരുഷന്മാരെ മാത്രമല്ല, മറ്റൊരാളുടെ ജീവിതപങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഏതൊരാളെയും കുറ്റക്കാരാക്കണം എന്ന മളീമഠ് കമ്മിറ്റിയുടെ ശുപാര്‍ശയെ ആധാരമാക്കിയാണ് കേന്ദ്രം നീങ്ങുന്നത്. പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാന്‍ നിലവില്‍ വ്യവസ്ഥയില്ല. സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ പുരുഷന് അഞ്ചുവര്‍ഷംവരെ ശിക്ഷ ലഭിക്കുകയും ചെയ്യും.
എന്നാല്‍, പരസ്ത്രീഗമനം നടത്തിയ പുരുഷന്റെ ഭാര്യയ്ക്ക് പരാതിപ്പെടാനും വകുപ്പില്ല. എണ്‍പതോളം രാജ്യങ്ങളില്‍ ഉഭയസമ്മതത്തോടെയുള്ള വിവാഹേതരബന്ധം കുറ്റകരമല്ല. പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതാണ് 497-ാം വകുപ്പെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വകുപ്പിന്‍റെ നിയമസാധുതയില്‍ സുപ്രീംകോടതി നേരത്തേ സംശയമുന്നയിച്ചിരുന്നു. ഒരു സ്ത്രീ, ഭര്‍ത്താവിന്‍റെ സമ്മതത്തോടെ പരപുരുഷബന്ധത്തിലേര്‍പ്പെട്ടാല്‍ കുറ്റകരമല്ല എന്നുവരുമ്പോള്‍, അവള്‍ ഉപഭോഗവസ്തുവായിമാത്രം ചുരുങ്ങുകയല്ലേയെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam