
കോഴിക്കോട്:ഇന്ന് ഹര്‍ത്താലാണെന്ന് പറഞ്ഞ് മലബാറില്‍ പലയിടത്തും വാഹനങ്ങള്‍ തടയുന്നു. കോഴിക്കോട്,കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലാണ് വാഹനങ്ങള്‍ തടയുന്നത്. ദേശീയപാതയിലൂടെയോടുന്ന കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങളുമടക്കം ആളുകള്‍ തടയുന്നതായാണ് വിവരം. പലയിടത്തും പോലീസെത്തിയാണ് വാഹനം തടഞ്ഞവരെ വിരട്ടിയോടിക്കുന്നത്. മലപ്പുറത്ത് ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ക്വത്വ, ഉന്നാവ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യല്‍മീഡിയയിലൂടെ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച്ച ആരും ജോലിക്ക് പോകരുതെന്നും കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങളും തടയണമെന്നും ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു ഈ സന്ദേശം പ്രചരിച്ചിരുന്നത്. ഉറവിടം വ്യക്തമല്ലാത്ത ഈ സന്ദേശത്തിന്‍റെ പേരിലാണ് ഇപ്പോള്‍ പലയിടത്തും വാഹനങ്ങള്‍ തടയുന്നത്. കോഴിക്കോട്ജില്ലയിലെതാമരശ്ശേരി,ബേപ്പൂര്‍,വടകര,കിണാശ്ശേരി,കടിയങ്ങാട്,തലയാട്.കാസര്‍ഗോഡ് വിദ്യാനഗര്‍, അണങ്കൂര്‍ എന്നിവിടങ്ങളിലും മലപ്പുറത്തെ വള്ളുവന്പ്രം,തിരൂര്‍,താനൂര്‍ എന്നിവിടങ്ങളിലുമാണ് വാഹനങ്ങള്‍ തടഞ്ഞത്.
വണ്ടി തടയല്‍ വ്യാപകമായതിനെ തുടര്‍ന്ന് പലയിടത്തും പോലീസ് രംഗത്തിറങ്ങിയിരിക്കുകയാണ്. കോഴിക്കോട്ടെ പ്രധാന ജംഗക്ഷനുകളിലെല്ലാം പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. സോഷ്യല്‍മീഡിയയിലൂടെ തന്നെ നടന്ന മറ്റൊരു ക്യാംപെയ്ന്‍റെ ഭാഗമായി ഇന്നലെ കേരളത്തിലെ പ്രധാന തെരുവുകളില്‍ ഇതേ വിഷയത്തില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരും യുവാക്കളും ഈ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാഹനങ്ങള്‍ തടഞ്ഞുള്ള ഇന്നത്തെ സമരത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam