വ്യാജലോട്ടറി മാഫിയ പിടിമുറുക്കുന്നു, ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്നാരോപണം

By Web DeskFirst Published Nov 21, 2016, 6:05 PM IST
Highlights

ലോട്ടറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വ്യാജ ലോട്ടറി മാഫിയ പിടിമുറുക്കാൻ കാരണമെന്ന് ആരോപണം. വകുപ്പുതല പരിശോധനയിൽ ഉദ്യോഗസ്ഥതല വീഴ്ച ബോധ്യപ്പെട്ടുവെങ്കിലും മാഫിയയെ ഭയന്ന് സ‍ർക്കാരിന് റിപ്പോ‍ർട്ടെ ചെയ്യാൻ കഴിഞ്ഞില്ലെന്ന് പരിശോധന നടത്തിയ നിയമവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.


ലോട്ടറി റിപ്പാര്‍ട്ടുമെന്റിലെ കേസുകളുടെ നടത്തിപ്പിനെ പരിശോധിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥനായിരുന്ന നിയമവകുപ്പിലെ ജോയിന്റെ  സെക്രട്ടറിയായിരുന്ന സഞ്ജീവ് മാധവൻ. നറുക്കെടുപ്പിൽ വിജയിച്ച ഒരു ലോട്ടറിക്ക് രണ്ടുപേർക്ക് സമ്മാനം നൽകി. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജ ലോട്ടറിയുടെ വ്യാപനം മനസിലായതെന്ന് സജ്ഞീവ് മാധവൻ പറയുന്നു. രണ്ടുവർഷം മുമ്പു തന്നെ വ്യാജൻമാർ പണം തട്ടിയെടുത്ത നിരവധികേസുകള്‍ ഉണ്ടായിരുന്നു. വ്യാജ ലോട്ടറിയെ കുറിച്ച് ഫയൽ പരിശോധയിൽ മനസിലായെങ്കിലും ഇക്കാര്യം റിപ്പോ‍ർട്ട് ചെയ്യാൻ തന്നെ പേടിയായിരുന്നുവെന്ന് മുൻ സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നു.

വ്യാജലോട്ടറികള്‍ക്കെതിരായ കേസ് നടത്തിപ്പിലും വീഴ്ചകളുണ്ടെന്ന കാര്യം രണ്ട് വർഷം മുമ്പു തന്നെ പരിശോധിച്ച് റിപ്പോർട്ട് നൽകിയതാണെന്ന് സഞ്ജീവ് പറയുന്നു. കേന്ദ്ര ലോട്ടറിനിയമനം അനുസരിച്ച് ലോട്ടറി നടത്തിപ്പിൽ വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കാം. വ്യാജ ലോട്ടറി വ്യാപകമാകുന്ന കാര്യം സംസ്ഥാന പൊലീസ് മേധാവിയെ ലോട്ടറി വകുപ്പിലെ ഉന്നതർ ഇതുവരെയും രേഖാമൂലം അറിയിച്ചിട്ടില്ല. ക്രൈം ബ്രാഞ്ച് സ്വമേധയ അന്വേഷണം തുടങ്ങിയ ശേഷമാണ് ലോട്ടറി ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്.

 

 

click me!