തലശേരി: ഫസൽ വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ സുബീഷിന്‍റെതായി പുറത്തുവന്ന കുറ്റസമ്മതമൊഴിയെ കേന്ദ്ര ഏജൻസികളെയടക്കം സമീപിച്ച് നിയമപരമായി പ്രതിരോധിക്കാൻ ബി.ജെ.പി. തന്നെ പൊലീസ് കെട്ടിത്തൂക്കിയതടക്കമുള്ള മർദന മുറകൾ പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചതായി കാട്ടി സുബീഷ് അഭിഭാഷകൻ മുഖേന കൂത്തുപറമ്പ് കോടതിയിൽ പരാതി നൽകി. ഇക്കാര്യം കാട്ടി ദേശീയ മനുഷ്യാവകാശ കമ്മിഷനും സിബിഐ ഡയറക്ടർക്കും പരാതി നൽകാനാണ് തീരുമാനം. പടുവിലായ മോഹനൻ വധക്കേസിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് സുബീഷിൽ നിന്ന് ഫസൽ വധക്കേസിലെ കുറ്റസമ്മത മൊഴി പൊലീസിന് ലഭിച്ചത്.