ടികെ ഗോവിന്ദന്റെ പേര് നിർദേശിച്ചത് ടികെ ഗോവിന്ദൻ തന്നെയാണെന്നും ടികെ ഗോവിന്ദന് പാർലമെന്ററി ദുരയാണെന്നും കെ കെ രാഗേഷ് രൂക്ഷഭാഷയിൽ വിമർശിച്ചു.
കണ്ണൂർ: പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചതെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെകെ രാഗേഷ്. പാർട്ടി വിട്ട ടികെ ഗോവിന്ദന്റെ ആരോപണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെകെ രാഗേഷ്. ടികെ ഗോവിന്ദന്‍റേത് പാര്‍ട്ടി വിരുദ്ധ നടപടിയെന്ന് കണ്ണൂര്‍ നേതൃത്വം വിലയിരുത്തി. ടികെ ഗോവിന്ദനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതായും അറിയിച്ചു. എംവി ജയരാജനും കെകെ രാഗേഷും ചേര്‍ന്നായിരുന്നു വാര്‍ത്താ സമ്മേളനം.
പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിന്റെ അടിസ്ഥാനം ബന്ധുത്വം അല്ലെന്നും കെകെ രാഗേഷ് കൂട്ടിച്ചേർത്തു. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാർത്ഥികളായിട്ടുണ്ട്. സംഘടനാ പ്രവർത്തനം കൂടി പരിഗണിച്ചാണ് തീരുമാനം. പികെ ശ്യാമളക്ക് വിപുലമായ പ്രവർത്തനപരിചയമുണ്ട്. ടികെ ഗോവിന്ദന്റെ പേര് നിർദേശിച്ചത് ടികെ ഗോവിന്ദൻ തന്നെയാണെന്നും ടികെ ഗോവിന്ദന് പാർലമെന്ററി ദുരയാണെന്നും കെ കെ രാഗേഷ് രൂക്ഷഭാഷയിൽ വിമർശിച്ചു. ഗോവിന്ദനെ കമ്യൂണിസ്റ്റ് എന്ന് വിളിക്കാനാകില്ല. ടികെ ഗോവിന്ദൻ യുഡിഎഫിന്‍റെ ചട്ടുകമായി മാറി. അദ്ദേഹത്തിന് അധികാരത്തോട് വല്ലാത്ത ഭ്രമമാണെന്നും രാഗേഷ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്ത എംവി ജയരാജൻ ഹാപ്പിനെസ് ഫെസ്റ്റ് കണക്ക് വിശദീകരിച്ചു. കണക്ക് പാര്‍ട്ടിക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. വേടന്‍റെ അഭിമാനകരമായ പരിപാടിയാണ് നടന്നത്. ആന്തൂര്‍ സാജന്‍റെ മരണത്തിൽ പികെ ശ്യാമളക്ക് പങ്കില്ലെന്നും കുടുംബത്തിന്‍റെ വികാരം ഉള്‍ക്കൊണ്ട് അന്വേഷണം നടത്തിയെന്നും എം വി ജയരാജൻ വ്യക്തമാക്കി. സാജന്‍റെ സംരംഭത്തിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നൽകി. കണ്‍വെൻഷൻ സെന്‍ററിന്‍റെ ന്യൂനതകള്‍ ഉയര്‍ത്തിയത് ഉദ്യോഗസ്ഥരാണ്. ന്യൂനതകളിൽ ചിലത് പരിഹരിച്ചതോടെ അനുമതി നൽകി.

