
മോസ്കോ: റഷ്യന്‍ ലോകകപ്പിന്‍റെ പോരാട്ടങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ സ്പാനിഷ് ഫുട്ബോളില്‍ വീണ്ടും ട്വിസ്റ്റ്. പുറത്താക്കിയ പരിശീലകന്‍ ഹുലെന്‍ ലോപെറ്റേവിക്ക് പകരം സ്പെയിന്‍ അണ്ടര്‍ 21 ടീമിന്‍റെ ചുമതലയുള്ള ആല്‍ബര്‍ട്ട് സെലാസ് എത്തുമെന്ന് ആദ്യം വാര്‍ത്തകള്‍ പരന്നെങ്കിലും ടീമിന്‍റെ സ്പോര്‍ട്ടിംഗ് ഡയറക്ടറായ ഫെര്‍ണാണ്ടോ ഹിയറോയെ പരിശീലകനായി നിയമിച്ചെന്ന് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
സ്പെയിനായി 89 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഹിയറോ 29 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. സെന്‍റര്‍ ബായ്ക്കായും ഡിഫന്‍സീവ് മിഡ്‍ഫീല്‍ഡറായും തിളങ്ങിയിട്ടുള്ള ഹിയറോ റയല്‍ മാഡ്രിഡിനായി 439 മത്സരങ്ങളും കളിച്ചു. 2014-15 സീസണില്‍ റയലിന്‍റെ സഹപരിശീലകനായിരുന്നു. റയല്‍ മാഡ്രിഡ് ക്ലബിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തതതിനെ തുടര്‍ന്നാണ് ഹുലെന്‍ ലോപെറ്റേവിയുടെ സ്ഥാനം തെറിച്ചത്.
റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിഞ്ഞ സിനദിന്‍ സിദാന് പകരമാണ് ലോപെറ്റേവി സ്ഥാനമേറ്റെടുത്തത്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ലൂയിസ് റുബ്യേലസാണ് കോച്ചിനെ പുറത്താക്കിയ കാര്യം പുറത്ത് വിട്ടത്. ഒരു സൂചന പോലും നല്‍കാനുള്ള പെട്ടന്നുളള തീരുമായിരുന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്ന സ്‌പെയ്‌നിന്‍റെ ആദ്യമത്സരം വെള്ളിയാഴ്ചയാണ്. ശക്തരായ പോര്‍ച്ചുഗലാണ് എതിരാളികള്‍. പുതിയ പരിശീലകന് ടീമിനെ എത്രത്തോളം മികച്ച രീതിയില്‍ ഒരുക്കാന്‍ സാധിക്കുമെന്ന ആശങ്ക സ്പാനിഷ് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam